
കോട്ട: രാജസ്ഥാനില്‍ സ്വയം വെടിവെച്ച് മരിച്ചെന്നു കരുതിയ കുറ്റവാളി ജീവനോടെയുണ്ടെന്ന് കണ്ടെത്തി പൊലീസ്. വീടിനുള്ളില്‍ ഒളിച്ചിരുന്ന രണ്ട് കുറ്റവാളികളെ പിടികൂടുന്നതിനിടെയാണ് പൊലീസിന് തെറ്റിദ്ധാരണയുണ്ടായത്. രുദ്രേഷ് എന്ന 24 കാരനും കൂട്ടാളി പ്രീതം ഗോസ്വാമി എന്നയാളും രാജസ്ഥാനിലെ കോട്ടയിലെ ഒരു വസതിയില്‍ പൊലീസിനെ കബളിപ്പിച്ച് ഒളിച്ചു താമസിക്കുകയായിരുന്നു. ഇവരെ പിടികൂടുന്നതിനായി പൊലീസ് വീടുവളഞ്ഞതോടെ കുറ്റവാളികളിലൊരാള്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.
രുദ്രേഷ് മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ അയാള്‍ ജീവനോടെ ഉണ്ടെന്നും ഒളിവില്‍ തുടരുകയാണെന്നും വ്യക്തമായി. തിങ്കളാഴ്ച പുലര്‍ച്ചെ രുദ്രേഷ് തന്‍റെ സുഹൃത്തിനെ വിളിച്ച് ജിവനോടെയുണ്ടെന്ന് അറിയിച്ചു. ഈ വിവരം സുഹൃത്ത് രുദ്രേഷിന്‍റെ കുടുംബാഗങ്ങളെ അറിയിച്ചു. മോര്‍ച്ചറിയിലേക്ക് മാറ്റിയ പ്രീതം ഗോസ്വാമിയെ അയാളുടെ കുടുംബാഗങ്ങള്‍ പിന്നീട് തിരിച്ചറിയുകയും ചെയ്തു.
രുദ്രേഷിന്‍റെ വീട്ടുകാര്‍ മൃതശരീരം ആദ്യം തിരിച്ചറിഞ്ഞിരുന്നു. മുഖം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. അതുകൊണ്ടാണ് ഇത്തരത്തിലൊരു തെറ്റിദ്ധാരണയുണ്ടായത്. കൂടാതെ രുദ്രേഷിന്‍റെ ചില സാധനങ്ങളും പരിശോധന നടത്തിയ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.
പൊലീസ് എത്തുന്നതിന് ഏതാനും മിനുട്ടുകള്‍ക്ക് മുന്പ് രുദ്രേഷ് രക്ഷപ്പട്ടതായി സിസി ടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ വ്യക്തമാണ്. ഇവര്‍ ഒളിച്ചു താമസിച്ചിടത്ത് നിന്ന് പൊലീസ് മൂന്ന് തോക്കുകളും കണ്ടെടുത്തു.
മരിച്ച പ്രീതം ഗോസ്വാമി ബൂണ്ടി ജില്ലക്കാരനാണ്. വര്‍ഷങ്ങളായി അഛനമ്മമാരോടൊപ്പം കോട്ടയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. 15 ഓളം കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയളുടെ പേരിലുള്ളത്. ഒളിവില്‍ കഴിയുന്ന രുദ്രേഷും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് മഹാവീർ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പാൻ കട ഉടമയുടെ സഹോദരനെ വെടിവെച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളാണ്. കാറില്‍ ഇരിക്കുകയായിരുന്ന പ്രതികള്‍ കാറിനകത്തേക്ക് സിഗരറ്റ് എത്തിക്കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെ തുടര്‍ന്ന് വെടിവെക്കുകയായിരുന്നു. പരിക്കേറ്റയാള്‍ നലവില്‍ ചികിത്സയിലാണ്. പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read More: അയൽവാസിയുടെ നായയെ വെട്ടിക്കൊന്ന് സിറ്റൗട്ടിൽ ഇട്ടു; ഉടമയ്ക്ക് മർദ്ദനം, പരാതിയുമായി കുടുംബം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം