
സിംല: മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ നിർണ്ണായക നീക്കം. മണിപ്പൂർ മുഖ്യമന്ത്രി വൈ ഖേംചന്ദ് കുക്കി സംഘടനകളുമായി ചർച്ച നടത്തി. കലാപത്തിനു ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് കുക്കി സംഘടനകൾ എത്തുന്നത്. പ്രശ്ന പരിഹാരത്തിന് ചില ഉപാധികൾ അറിയിച്ചെന്ന് കുക്കി സംഘടനകൾ വ്യക്തമാക്കി.
2023 മെയിൽ മണിപ്പൂരിൽ തുടങ്ങിയ സംഘർഷത്തിന് ഇതുവരെ അയവ് വന്നിട്ടില്ല. ഇതിനിടെ കുക്കി നാഗ വിഭാഗങ്ങളും ഏറ്റുമുട്ടി. ബീരേൻ സിങ്ങിനെ മാറ്റി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചാണ് സംസ്ഥാനത്തെ അന്തരീക്ഷം തണുപ്പിക്കാൻ കേന്ദ്രം നോക്കിയത്. വെ ഖേംചന്ദ് എന്ന പുതിയ മുഖ്യമന്ത്രിയെ ബിജെപി നിയോഗിച്ചതും അനുനയ നീക്കത്തിന്റെ ഭാഗമായിട്ടാണ്. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയെ ഉപമുഖ്യന്ത്രിയാക്കി വിശ്വാസം തിരികെ പിടിക്കാനുള്ള നീക്കവും നടന്നു. സംസ്ഥാനസർക്കാരുമായി ഒരു ചർച്ചയ്ക്കുമില്ലെന്ന നിലപാടിൽ അയവ് വരുത്തിയാണ് കുക്കി സംഘടനകൾ ഇന്നലെ മുഖ്യമന്ത്രി വിളിച്ച ചർച്ചയ്ക്ക് എത്തിയത്.
ഗുവാഹത്തിയിൽ ഒന്നരമണിക്കൂറിലേറെ സംഘടനകൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. മെയ്തെ വിഭാഗത്തിൽ പെട്ട മുഖ്യമന്ത്രിയുമായി കുക്കി സംഘടനകൾ ചർച്ച നടത്തിയത് തന്നെ ശുഭസൂചനയായിട്ടാണ് സർക്കാർ കാണുന്നത്. ചർച്ചയിൽ പ്രത്യേക ഭരണകൂടം എന്നാവശ്യവും ബഫർസോണുകളുടെ സംരക്ഷണവും ആവശ്യപ്പെട്ടെന്ന് സംഘടന വ്യക്തമാക്കി. സമാധാനശ്രമങ്ങൾക്ക് എല്ലാം പിന്തുണയും പ്രഖ്യാപിച്ചെന്ന് കുക്കി സോ സംഘടന പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.
എന്നാൽ യോഗത്തിൽ തീരുമാനങ്ങൾ ഉണ്ടായിട്ടില്ലെന്ന് സംഘടന അറിയിച്ചു. നേരത്തെ കുക്കി സംഘടനകളുമായുള്ള ചർച്ചക്കൊടുവിലാണ് പുതിയ സർക്കാർ രൂപീകരണത്തിലേക്ക് കടക്കാൻ കേന്ദ്രം തീരുമാനിച്ചത്. പുതിയ മുഖ്യമന്ത്രി വൈ ഖേംചന്ദിനോട് കുക്കി സംഘടനകൾക്ക് കാര്യമായ എതിർപ്പില്ല. ഇതിലൂടെ അടുത്ത വർഷം മാർച്ചിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുൻപ് പ്രശ്നപരിഹാരമാണ് കേന്ദ്രം ഉന്നമിടുന്നത്. കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നല്കുന്ന സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam