
ദില്ലി: ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുമ്പോൾ യുഎസിൽ നിന്ന് എൽപിജിയുമായി ടാങ്കറുകൾ ഇന്ത്യയിൽ എത്തി തുടങ്ങി. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ടാങ്കറും മംഗ്ലൂരു തുറമുഖത്ത് എത്തി. ഇതിനിടെ പശ്ചിമേഷ്യയിലെ സംഘർഷം പരിഹരിക്കാൻ എല്ലാ രാജ്യങ്ങളും ഉൾക്കൊള്ളുന്ന സുരക്ഷ ചട്ടക്കൂട് എന്ന നിർദ്ദേശം ഇറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു.
മംഗ്ലൂരു തുറമുഖത്ത് എത്തിയ പൈക്സിസ് പയനിയർ എന്ന എൽപിജി ടാങ്കറിൽ 16714 ടൺ എൽപിജിയാണ് ആകെയുള്ളത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ നീക്കം നിലച്ചതോടെ റഷ്യ, യുഎസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എൽപിജി എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയിരുന്നു. രാജ്യത്തിനകത്തെ എൽപിജി ഉത്പാദനം നാല്പതു ശതമാനം ഉയർന്നു. ഇന്നലെ റഷ്യയിൽ നിന്നുള്ള അക്വ ടൈറ്റൻ എന്ന ക്രൂഡ് ഓയിൽ ടാങ്കറും മംഗ്ലൂരുവിൽ എത്തിയിരുന്നു. ചൈനയിലേക്ക് പോകുകയായിരുന്ന ക്രൂഡ് ഓയിൽ ടാങ്കറാണ് റഷ്യ ഇന്ത്യയിലേക്ക് അയച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ഉപരോധം അമേരിക്ക ഒരു മാസത്തേക്ക് നേരത്തെ പിൻവലിച്ചിരുന്നു.
കൂടുതൽ എൽപിജി ടാങ്കറുകൾ വരും ദിവസങ്ങളിൽ ഇന്ത്യയിലെത്തും. സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ സിലിണ്ടർ വിതരണം ഇരുപത് ശതമാനം കൂട്ടാൻ ഇന്നലെ കേന്ദ്രം തീരുമാനിച്ചിരുന്നു. അതിഥി തൊഴിലാളികൾക്ക് 5 കിലോ സിലിണ്ടറുകൾ ലഭ്യമാക്കാനും കേന്ദ്രം നിർദ്ദേശം നല്കി. പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാനുള്ള ഏത് ശ്രമത്തിനും പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഇറാൻ പ്രസിഡൻറ് മസൂദ് പെസഷ്തിയനെ അറിയിച്ചിരുന്നു. ഇറാൻ ആണവായുധം വികസിപ്പിക്കില്ലെന്നും ആണവ നിലയങ്ങളുടെ പരിശോധനയ്ക്ക് തയ്യാറെന്നും ഇറാൻ പ്രസിഡൻറ് പറഞ്ഞു. ഭാവിയിൽ ഇറാനു നേരെ കടന്നുകയറ്റം ഉണ്ടാകില്ല എന്ന ഉറപ്പ് നല്കിയാലേ യുദ്ധം നിറുത്തൂ എന്നും പെസഷ്തിയൻ മോദിയെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam