
മുംബൈ: അറബിക്കടലിൽ രൂപംകൊണ്ട 'ശക്തി' ചുഴലിക്കാറ്റ് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ മുന്നറിയിപ്പ് പുറത്തിറക്കി.മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം. മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നതോടെ തീരദേശ ജില്ലകളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി തീരദേശ ജില്ലകളോട് സജ്ജമാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ മുതൽ, 'ശക്തി' ചുഴലിക്കാറ്റ് കൂടുതൽ അറബിക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ ഗുജറാത്തിലെ ദ്വാരകയിൽ നിന്ന് ഏകദേശം 420 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചിരിക്കുന്നത്. പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഞായറാഴ്ചയോടെ വടക്ക്-പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്ന പടിഞ്ഞാറ്-മധ്യ അറബിക്കടലിൽ എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ 'ശക്തി' വീണ്ടും ദിശ മാറി കിഴക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയും, പിന്നീട് ക്രമേണ ദുർബലമാവുകയും ചെയ്യും.
ചുഴലിക്കാറ്റിൻ്റെ മുന്നേറ്റത്തിൻ്റെ പശ്ചാത്തലത്തിൽ, ഗുജറാത്ത്-വടക്കൻ മഹാരാഷ്ട്ര തീരങ്ങളോടടുത്തും അകലെയും കടൽ പ്രക്ഷുബ്ധം മുതൽ അതിപ്രക്ഷുബ്ധം വരെയാകാൻ സാധ്യതയുണ്ട്. ഞായറാഴ്ച വരെ ഈ അവസ്ഥ തുടരും. മഹാരാഷ്ട്രയിലെ മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് തുടങ്ങി ചില ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്ടോബർ 3 മുതൽ 5 വരെ വടക്കൻ മഹാരാഷ്ട്ര തീരങ്ങളിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിലും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. മഹാരാഷ്ട്രയുടെ ഉൾപ്രദേശങ്ങളായ മറാത്ത്‌വാഡ, കിഴക്കൻ വിദർഭയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, വടക്കൻ കൊങ്കണിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.