
ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യപേട്ടിൽ ദളിത് യുവാവിനെ കൊലപ്പെടുത്തിയത് ദുരഭിമാനക്കൊല്ല. കഴിഞ്ഞ ദിവസമാണ് കൃഷ്ണ എന്ന യുവാവിന്‍റെ മൃതദേഹം മുസി കനാലിന്‍റെ കരയിൽ കണ്ടെത്തിയത്. യുവാവിനെ ഇതരസമുദായത്തിൽ പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് തല്ലിക്കൊന്നതാണെന്ന് കൃഷ്ണയുടെ കുടുംബം ആരോപിച്ചു. യുവതിയുടെ സഹോദരനും സുഹൃത്തും ചേർന്നാണ് ദുരഭിമാനക്കൊല നടത്തിയതെന്നാണ് പരാതി.
തലയിലും മുഖത്തും കല്ലു കൊണ്ടടിച്ച് ഉണ്ടാക്കിയ മാരകമായ മുറിവുകളോടെയാണ് സൂര്യപേട്ട് സ്വദേശിയായ കൃഷ്ണയെന്ന മുപ്പത്തിരണ്ടുകാരന്‍റെ മൃതദേഹം മുസി കനാലിന് സമീപത്ത് കരയിൽ കണ്ടെത്തിയത്. സ്വന്തം ഇരുചക്രവാഹനത്തിന്‍റെ സമീപത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആറ് മാസം മുൻപായിരുന്നു കൃഷ്ണയുടെ വിവാഹം. ഇതരസമുദായത്തിൽപ്പെട്ട ഗായത്രിയെന്ന പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് കൃഷ്ണയ്ക്ക് നേരെ ഭീഷണികളുണ്ടായിരുന്നു.
കൊല്ലപ്പെട്ട കൃഷ്ണയും ഗായത്രിയുടെ സഹോദരൻ നവീനും സുഹൃത്തുക്കളായിരുന്നു. ഗായത്രിയുമായി പ്രണയത്തിലായതിനെത്തുടർന്ന് കൃഷ്ണയുമായി തെറ്റിയ നവീൻ സഹോദരിയെ പ്രണയത്തിൽ നിന്ന് പിൻമാറാൻ നിർബന്ധിച്ചിരുന്നു. എന്നാൽ ഗായത്രി ഇതിന് വഴങ്ങിയില്ല. ആറ് മാസം മുൻപ് വീട് വിട്ടിറങ്ങിയ ഗായത്രി കൃഷ്ണയെ വിവാഹം കഴിക്കുകയും ഇരുവരും സൂര്യപേട്ടിലെ മാമില്ലഗഡ്ഡയിൽ ഒരു വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങുകയും ചെയ്തുവരികയായിരുന്നു.
ഞായറാഴ്ച വൈകിട്ടോടെ നവീൻ കൃഷ്ണയെ ഫോണിൽ വിളിക്കുകയും കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന് ഗായത്രി മൊഴി നൽകിയിട്ടുണ്ട്. മഹേഷ് എന്ന സുഹൃത്തും കൂടെയുണ്ടെന്ന് നവീൻ പറഞ്ഞതായും ഗായത്രി പറയുന്നു. എന്നാൽ രാത്രി 11 മണിയായിട്ടും കൃഷ്ണ തിരിച്ചെത്തിയില്ല. ബന്ധുക്കളെ വിവരമറിയിച്ച് പിറ്റേന്ന് രാവിലെ പൊലീസിൽ പരാതി നൽകാനെത്തിയപ്പോഴാണ് മുസി കനാലിന് സമീപം അജ്ഞാതമൃതദേഹം കണ്ടെന്ന വിവരം ഇവർ അറിയുന്നത്.
ഇത് ദുരഭിമാനക്കൊലയെന്ന് കാട്ടി ഗായത്രിയും കൃഷ്ണയുടെ അച്ഛനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നവീനും സുഹൃത്ത് മഹേഷും ഒളിവിലാണെന്നും ഇവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. കൃഷ്ണയുടെ കൊലയാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
Read More : വയറുവേദന, പിന്നാലെ മരണം; പോസ്റ്റുമോർട്ടത്തിൽ തെളിവായി, ആലപ്പുഴയിൽ യുവാവിനെ കൊന്നത് സുഹൃത്തുക്കൾ, അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam