
പട്ന: വിവാഹത്തിന് ശേഷം വരന്‍ കോവിഡ് ബാധിച്ച് മരിച്ച സംഭവത്തില്‍ വരന്റെ പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അംബിക ചൗധരി എന്നയാള്‍ക്കെതിരെ പട്ന ജില്ലാ ഭരണകൂടമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പട്നയിലെ ദീഹ്പാലി ഗ്രാമത്തിൽ ജൂണ്‍ 15നായിരുന്നു വിവാഹം.
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു വിവാഹം. ചടങ്ങിനെത്തിയ 113 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് അതിഥികള്‍ വിവാഹത്തിൽ പങ്കെടുത്തിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഗുഡ്ഗാവ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ എഞ്ചിനിയറായ വരന്‍ വിവാഹത്തിന് വേണ്ടിയാണ് പട്നയിൽ എത്തിയത്. എന്നാല്‍, കടുത്ത പനി അനുഭവപ്പെട്ടു. പക്ഷേ, മരുന്ന് കഴിച്ച ശേഷം വിവാഹചടങ്ങുമായി മുന്നോട്ട് പോകാന്‍ വരന്‍റെ കുടുംബം തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വരന്റെ അവസ്ഥ വഷളായതിനെ തുടര്‍ന്ന് പറ്റ്‌നയിലെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ജില്ലാ മജിസ്‌ട്രേറ്റ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിൽ വരന്റെ പിതാവ് കൊവിഡ് 19 പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മകന്റെ വിവാഹം നടത്തിയതെന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വരന്റെ പിതാവിനെതിരെ കൊലക്കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Read Also:വരന്‍ മരിച്ചു, 111 അതിഥികള്‍ക്ക് കൊവിഡ്; ആശങ്ക പടര്‍ത്തി വിവാഹച്ചടങ്ങ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam