
ദില്ലി: ദില്ലിയില്‍ ഗാസിയാപൂരിലും ന്യൂ അശോക് നഗറിലുമായി രണ്ട് പേരെ കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേരടങ്ങുന്ന സംഘമാണ് രണ്ട് കൊലപാതകങ്ങളും നടത്തിയത്. ആറ് കിലോമീറ്ററുകള്‍ മാത്രം വ്യാത്യാസത്തിലായിരുന്നു രണ്ട് കൊലയും.
ന്യൂ അശോക് നഗറില്‍ ഒരാള്‍ കുത്തേറ്റു കിടക്കുന്നതായി ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്ക് പൊലീസിന് സന്ദേശം ലഭിച്ചു. സ്ഥലത്തെത്തിയ പൊലീസ് കണ്ടത് ജല ബോര്‍ഡ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിനടുത്ത് ഒരാള്‍ ചോരവാര്‍ന്ന് കിടക്കുന്നതാണ്. ഇയാള്‍ക്ക് നിരവധി തവണ കുത്തേറ്റിരുന്നതായി പൊലീസ് പറഞ്ഞു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരിക്കുകയായിരുന്നു. അതോടെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
വൈകുന്നേരത്തോട് കൂടിയാണ് ഗാസിയാപൂരില്‍ ഒരു ലിക്കര്‍ ഷോപ്പിന് സമീപം ഒരാള്‍ മരിച്ചു കിടക്കുന്നു എന്ന വിവരം പൊലീസിന് ലഭിച്ചത്. ഗാസിയാപൂര്‍ സ്വദേശി രമേശ് (49) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ തുടയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു കൊലപാതകങ്ങളും ചെയ്തത് ഒരു സംഘമാണെന്ന് പൊലീസിന് മനസിലായത്.
ഗാസിയാപൂരിലെ ലിക്കര്‍ ഷോപ്പിനു സമീപം പിറന്നാളാഘോഷിക്കുന്നതിനാണ് പ്രതികള്‍ എത്തിയത്. അവിടെവച്ച് രമേശുമായി വാക്കു തര്‍ക്കം ഉണ്ടാവുകയും അയാളെ കുത്തുകയുമായിരുന്നു. അതിനു ശേഷം പ്രതികള്‍ ന്യൂ അശോക് നഗറിലേക്ക് പോയി. റോഡിലുടെ പോവുകയായിരുന്ന ഒരാളെ കൊള്ളയടിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തതോടെ പ്രതികള്‍ അയാളെ കുത്തുകയായിരുന്നു. അഞ്ചുപേരും മദ്യ ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്നലെ വൈകുന്നേരം നാല് മണിക്ക് അറസ്റ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam