ദില്ലിയുടെ ഹൃദയം ഒരിക്കൽ കൂടി കവരുകയാണ് കെജ്‍രിവാൾ. പ്രമുഖ നേതാക്കളെല്ലാം ജയിച്ചു. ബിജെപിയുടെ ധ്രുവീകരണ തന്ത്രങ്ങളെയെല്ലാം തറ പറ്റിച്ചു. തിരിച്ചടിയല്ലാത്ത വിജയം.
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‍രിവാളിന്‍റെ ആം ആദ്മി പാർട്ടി വൻ വിജയത്തിലേക്ക്. എഴുപതിൽ അറുപതിലധികം സീറ്റുകൾ നേടി മൂന്നാം തവണയും അധികാരത്തിലേക്ക് വൻ തിരിച്ചുവരവ് നടത്തുകയാണ് ആം ആദ്മി. 'കെജ്‍രിവാൾ' എന്ന ബ്രാൻഡിനെ മുൻനിർത്തി നടത്തിയ പ്രചാരണതന്ത്രം ഫലം കണ്ടുവെന്ന് തെളിയിക്കുന്നതാണ് ഈ വിജയം. ബിജെപിയുടെ ധ്രുവീകരണ നയങ്ങളോ, വിദ്വേഷപ്രചാരണങ്ങളുടെ ഒരു തെരഞ്ഞെടുപ്പ് കാലത്തിനോ 'ആം ആദ്മി'യുടെ തേരോട്ടത്തിന് തടയിടാനായില്ല.
2015-ൽ 70-ൽ 67 സീറ്റുകളെന്ന മൃഗീയ ഭൂരിപക്ഷം നേടിയാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ആ നേട്ടത്തിൽ നിന്ന്, അഞ്ച് വർഷം തികച്ച ശേഷമുള്ള രണ്ടാം മത്സരത്തിനിറങ്ങിയ കെജ്‍രിവാളിന് 60 സീറ്റുകളിൽ കൂടുതൽ പല എക്സിറ്റ് പോളുകളും പ്രവചിച്ചതല്ല. 55 സീറ്റ് കിട്ടുമെന്നായിരുന്നു ദില്ലി ബിജെപി അദ്ധ്യക്ഷന്‍റെ അവകാശവാദം. അതൽപം കടന്ന് പോയെന്ന് ബിജെപി ക്യാമ്പിൽത്തന്നെ സംസാരവുമുണ്ടായതാണ്.
കഴിഞ്ഞ കാലങ്ങളിലെ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നോക്കിയാൽ വർഗീയ, ഹിന്ദുത്വ ധ്രുവീകരണവും വിദ്വേഷപ്രചരണങ്ങളും, പൗരത്വ നിയമഭേദഗതിയെച്ചൊല്ലിയുള്ള സമരങ്ങളും വിഷപ്രസംഗങ്ങളും അങ്ങനെ വിവാദമയമായ ഒരു തെരഞ്ഞെടുപ്പ് കാലമായിരുന്നു 2020 ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്. എന്നാൽ ഈ വിവാദങ്ങൾക്കൊന്നും തല വയ്ക്കാതെ, വഴുതി വീഴാതെ, വികസനമുദ്രാവാക്യമുയർത്തി, ഓരോ വീട്ടിലും പ്രോഗ്രസ് കാർഡ് നൽകി, വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിലെ വളർച്ചയും, കുടിവെള്ളവും വൈദ്യുതിയും ചെലവ് കുറച്ച് നൽകിയതും ആളുകളെ ഓർമിപ്പിച്ച്, ശ്രദ്ധിച്ച് ഓരോ അടിയും വച്ചു അരവിന്ദും സംഘവും.
പൗരത്വ നിയമഭേദഗതി കൊണ്ടു വന്ന ശേഷം ദില്ലിയിൽ ഏറ്റുവാങ്ങിയ ഈ കനത്ത പരാജയം, അമിത് ഷായ്ക്കും നരേന്ദ്രമോദിക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണ്.
ഭാരത് മാതാ കീ ജയ്, വന്ദേ മാതരം എന്നീ മുദ്രാവാക്യങ്ങളോടെ കെജ്‍രിവാൾ സംസാരിക്കുകയാണ്:
ഏറ്റവുമൊടുവിൽ ദില്ലിയിലെ സീറ്റ് നില ഇങ്ങനെ: