ദില്ലിയിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അതിന് ചുക്കാൻ പിടിച്ച ആതിഷി മർലേനയും. ഇവരുടെ ഭൂരിപക്ഷം മാറിമറിയുകയാണ് ദില്ലിയിൽ.
ദില്ലി: 'പാഞ്ച് സാൽ കെജ്‍രിവാൾ' (അഞ്ച് കൊല്ലം കെജ്‍രിവാൾ) - കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് രാജി വച്ച കെജ്‍രിവാളിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നും, അഞ്ച് കൊല്ലം ഭരിക്കാൻ ജനവിധി തരണമെന്നുമായിരുന്നു അഞ്ച് വർഷം മുമ്പ് 2015-ൽ ആം ആദ്മി പാർട്ടിയുടെ മുദ്രാവാക്യം. എന്നാൽ അഞ്ച് വർഷത്തിനിപ്പുറം കളമറിഞ്ഞ് കളിക്കാൻ പഠിച്ച കെജ്‍രിവാളിന്‍റെ ആം ആദ്മി പാർട്ടിയുടെ ദില്ലി ഓഫീസിന് മുന്നിലിപ്പോഴുള്ള ബോർഡുകളിലുള്ള മുദ്രാവാക്യമിങ്ങനെ - ''ലഗേ രഹോ കെജ്‍രിവാൾ''. പ്രസിദ്ധമായ 'ലഗേ രഹോ മുന്നാഭായ്' സിനിമാപ്പേരിൽ നിന്ന് കടമെടുത്ത വാചകം. അർത്ഥം - 'നീണാൾ വാഴട്ടെ കെജ്‍രിവാൾ'.
ഏറ്റവുമൊടുവിലുള്ള കണക്കനുസരിച്ച് ആം ആദ്മി പാർട്ടി 56 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ബിജെപി 14 സീറ്റുകളിലും. 53 ശതമാനത്തോളം വോട്ട് വിഹിതമെന്ന വൻ നേട്ടം ആം ആദ്മി പാർട്ടി നേടുമ്പോൾ 39 ശതമാനം വോട്ട് ബിജെപി പോക്കറ്റിലാക്കുന്നു. കോൺഗ്രസ് തകർന്നടിഞ്ഞു. അഞ്ച് ശതമാനം പോലുമില്ല.