ദില്ലി തെരഞ്ഞെടുപ്പിൽ എഎപിക്ക് തിരിച്ചടിയെന്ന് സർവെ ഫലം, കോൺഗ്രസിന് മെച്ചം; ബിജെപിക്ക് 35 സീറ്റ് വരെ ലഭിക്കാം

Published : Jan 12, 2025, 01:33 PM ISTUpdated : Jan 21, 2025, 06:12 PM IST
ദില്ലി തെരഞ്ഞെടുപ്പിൽ എഎപിക്ക് തിരിച്ചടിയെന്ന് സർവെ ഫലം, കോൺഗ്രസിന് മെച്ചം; ബിജെപിക്ക് 35 സീറ്റ് വരെ ലഭിക്കാം

Synopsis

27 വർഷങ്ങൾക്കിപ്പുറം ബി ജെ പി ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലേറാനുള്ള സാധ്യതയാണ് സർവെ ഫലം ചൂണ്ടികാട്ടുന്നത്

ദില്ലി: രാജ്യതലസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചൂടിന് ആക്കം കൂട്ടി സർവെ ഫലം പുറത്ത്. തലസ്ഥാനത്തെ തെരഞ്ഞെടുപ്പ് പോരിൽ ഹാട്രിക്ക് വിജയം നേടിയ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയെന്നാണ് ഫലോദി സത്ത ബസാറിന്‍റെ സർവെയിലെ പ്രവചനം. ലോക്സഭ തെരഞ്ഞെടുപ്പിൽ ദില്ലിയിൽ നേട്ടമുണ്ടാക്കിയ ബി ജെ പിക്ക് വലിയ പ്രതീക്ഷ നൽകുന്നതുമാണ് പ്രവചനം. കഴിഞ്ഞ തവണ പൂജ്യം സീറ്റിലേക്കൊതുങ്ങിയ കോൺഗ്രസിനാകട്ടെ ഇക്കുറി മെച്ചമുണ്ടാകുമെന്നും സർവെ പറയുന്നു.

എ എ പി സീറ്റുകളിൽ കാര്യമായ കുറവുണ്ടാകും എന്നാണ് ഫലോദി സത്ത ബസാറിന്‍റെ പ്രവചനം. ഭരണം നഷ്ടമായേക്കാവുന്ന സാഹചര്യമെന്നും സർവെ ചൂണ്ടികാട്ടുന്നുണ്ട്. അതേസമയം 27 വർഷങ്ങൾക്കിപ്പുറം ബി ജെ പി ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലേറിയേക്കുമെന്ന സൂചനകളും പ്രവചനം പങ്കുവയ്ക്കുന്നുണ്ട്. ബിജെപി 35 സീറ്റ് വരെ നേടിയേക്കാം എന്നാണ് സർവെ പറയുന്നത്. കോൺഗ്രസാകട്ടെ 3 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം.

ദില്ലി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പുതിയ പ്രതിസന്ധിയായി എൻഡിഎയിലെ ഭിന്നത, 15 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആ‍ർപിഐ

അതിനിടെ ദില്ലി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത അധികാരം തിരികെപ്പിടിക്കാമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ബി ജെ പിക്ക് പുതിയ പ്രതിസന്ധിയായി എൻ ഡി എ മുന്നണിയിൽ ഭിന്നത ശക്തമായി എന്നതാണ്. ദില്ലിയിലെ പ്രമുഖ ഘടകക്ഷികളിലൊന്നായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്താവലെ ) യാണ് ബി ജെ പിക്ക് പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. സീറ്റ് വിഭജന ചർച്ചകളിലെ തർക്കത്തെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ആ‌ർ പി ഐയുടെ പ്രഖ്യാപനം. എൻ ഡി എ മുന്നണിക്കൊപ്പം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ ആർ പി ഐ, ദില്ലിയിലെ 15 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. അതേസമയം ആർ പി ഐയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ബി ജെ പി നേതൃത്വം തുടരാനാണ് സാധ്യത.

അതിനിടെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ എ എ പി ജയിച്ചാൽ അരവിന്ദ് കെജ്‍രിവാൾ തന്നെ മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കി മുതിർന്ന നേതാവ് സഞ്ജയ് സിങടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. വോട്ടുകൾ അട്ടിമറിയ്ക്കാൻ ബി ജെ പി ശ്രമിക്കുകയാണെന്നും ബി ജെ പിയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്നും സഞ്ജയ് സിങ് എം പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ദില്ലിയിലെ ജനങ്ങൾ എ എ പിക്കും കെജ്‍രിവാളിനും വോട്ട് നൽകുമെന്ന ആത്മവിശ്വാസത്തിലാണ് എ എ പി. നിരവധി ക്ഷേമ പദ്ധതികൾ ജനങ്ങൾക്കായി നടപ്പാക്കി. മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് കെജ്‍രിവാൾ മുഖ്യമന്ത്രിയാകും. വോട്ടിംഗ് അട്ടിമറിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കഴിഞ്ഞെന്നും ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ് സിങ് വിവരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

'ഒന്നും അവസാനിച്ചിട്ടില്ല', യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദില്ലി വിമാനത്താവളം; വിമാന സർവീസ് പ്രതിസന്ധി തുടരുന്നുവെന്ന് അറിയിപ്പ്
പ്രതിസന്ധിക്ക് അയവില്ല, ഇന്ന് മാത്രം റദ്ദാക്കിയത് 650 വിമാന സര്‍വീസുകള്‍, ബുധനാഴ്ചയോടെ യാത്രാ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കുമെന്ന് ഇൻഡിഗോ