
ദില്ലി: കർഷക പ്രക്ഷോഭത്തിനിടെ ഇന്നലെ നടന്ന സംഘർഷത്തിൽ യുവ കർഷകൻ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകള്‍. കര്‍ഷകന്‍റെ തലയ്ക്ക് വെടിയേറ്റ ചിത്രം പുറത്ത് വിട്ടു. ഹരിയാന പൊലീസും കേന്ദ്ര സേനയും കർഷകർക്ക് നേരെ വെടി ഉതിർത്തുവെന്നാണ് ആരോപണം. ഖനൗർ അതിർത്തിയിൽ ആണ് യുവ കർഷകൻ ശുഭ് കരണ് സിംഗ് കൊല്ലപ്പെട്ടത്. ആരോപണം ഹരിയാന പൊലീസ് നിഷേധിച്ചു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ഉത്തരവാദികളായവർക്ക് എതിരെ നടപടി എടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി. പഞ്ചാബ് സര്‍ക്കാർ കർഷകർക്ക് എതിരായ നടപടിക്ക് കൂട്ട് നിൽക്കുന്നു എന്ന് വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ ആണ് പ്രതികരണം.
ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് പ്രയോഗിച്ച ഗ്രനേഡ്, കണ്ണീർ വാതക ഷെല്ലുകൾ കൊണ്ട് നിരവധി പേർക്ക് പരിക്കേറ്റു. ഇതിനിടെ, കേന്ദ്ര സർക്കാരിന്‍റെ ചർച്ചയ്ക്കുള്ള ക്ഷണം കർഷക നേതാക്കൾ നിരസിച്ചു. അതേസമയം, ചലോ ദില്ലി മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തി വെച്ചതായി സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയ്യേതര വിഭാഗം അറിയിച്ചു. യുവ കർഷകൻ സംഘർഷത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇന്ന് രാവിലെ ശംഭുവിലെ നേതാക്കൾ ഉൾപ്പടെ ഖനൗരി അതിർത്തി സന്ദർശിക്കും. ശേഷം തുടർ നടപടി തീരുമാനിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. നിലവിലെ അവസ്ഥയിൽ കർഷകർ പ്രതിഷേധിക്കുന്ന സ്ഥലത്ത് തന്നെ രണ്ട് ദിവസം കൂടി തുടരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam