രണ്ട് അനാഥാലയങ്ങളിലായി 100ൽ കുറയാത്ത എണ്ണം കുട്ടികൾക്ക് വൃത്തിയും രുചിയുമുള്ള ബർഗറുകൾ വിതരണം ചെയ്യാനാണ് കോടതി വിധിച്ചത്. മുൻ ഭാര്യക്ക് 4.5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിയിൽ പറയുന്നു. ബർഗറുകൾ ഉണ്ടാക്കുന്നത് വൃത്തിയും വെടിപ്പുമുള്ള പരിസരത്താണോ എന്ന് നിരീക്ഷിക്കാൻ കോടതി പൊലീസിന് നിർദ്ദേശവും നൽകിയിട്ടുണ്ട്.
ദില്ലി: ബലാത്സംഗ കേസ് റദ്ദ് ചെയ്യാൻ യുവാവിന് മുന്നിൽ വിചിത്ര ഉപാധി വച്ച് ദില്ലി ഹൈക്കോടതി. രണ്ട് അനാഥാലയങ്ങളിൽ ബർഗറുകൾ വിതരണം ചെയ്യണമെന്നാണ് കോടതി യുവാവിനോട് ആവശ്യപ്പെട്ടത്. ബർഗർ കടയുടമയാണ് യുവാവ്. ഇയാളുടെ മുൻഭാര്യ നൽകി പരാതിയിലാണ് നടപടി.
ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് മുൻ ഭാര്യ യുവാവിനെതിരെ കേസ് നൽകിയത്. എന്നാൽ, കേസ് വിവാഹമോചനവുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കോടതിയുടെ ഭാഗത്തുനിന്ന് സമവായ നീക്കം ഉണ്ടായത്. രണ്ട് അനാഥാലയങ്ങളിലായി 100ൽ കുറയാത്ത എണ്ണം കുട്ടികൾക്ക് വൃത്തിയും രുചിയുമുള്ള ബർഗറുകൾ വിതരണം ചെയ്യാനാണ് കോടതി വിധിച്ചത്. മുൻ ഭാര്യക്ക് 4.5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിയിൽ പറയുന്നു. ബർഗറുകൾ ഉണ്ടാക്കുന്നത് വൃത്തിയും വെടിപ്പുമുള്ള പരിസരത്താണോ എന്ന് നിരീക്ഷിക്കാൻ കോടതി പൊലീസിന് നിർദ്ദേശവും നൽകിയിട്ടുണ്ട്.
ജസ്റ്റിസ് ജസ്മീത് സിംഗിന്റേതാണ് വിധിപ്രസ്താവം.ഭാര്യയും ഭർത്താവും തമ്മിലുള്ള അസ്വാരസ്യങ്ങളും വിവാഹമോചനത്തിലേക്കുള്ള നീക്കവുമാണ് ബലാത്സംഗപരാതിക്ക് പിന്നിലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് എഫ്ഐആർ റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. മാട്രിമോണിയൽ ഡിസ്പ്യൂട്ട് എന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചതെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കേസ് ജൂലൈ നാലിന് ദില്ലി സാകേത് കോടതിയിൽ ഒത്തുതീർപ്പായതാണ്. തുടർന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്. കേസ് ഒത്തുതീർപ്പായത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും യാതൊരു നിർബന്ധവും ഇതിനു പിന്നിലുണ്ടായിട്ടില്ലെന്നും ഇരുവരും കോടതിയെ ബോധിപ്പിച്ചിരുന്നു. യുവാവിനെതിരായ എഫ്ഐആർ റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് മുൻ ഭാര്യയും കോടതിയെ അറിയിച്ചു. എഫ്‌ഐആർ ഫയൽ ചെയ്‌തത് തെറ്റായ ഉപദേശപ്രകാരമാണെന്ന് ജസ്റ്റിസ് സിംഗ് വിലയിരുത്തി. 2020 മുതൽ കേസ് കോടതി പരിഗണിക്കുകയാണെന്നും പൊലീസിന്റെയും ജുഡീഷ്യറിയുടെയും വിലപ്പെട്ട സമയം ഇതുമൂലം പോയതായും കോടതി പറഞ്ഞു. അതുകൊണ്ട് പരാതിക്കാർ സമൂഹത്തിന് എന്തെങ്കിലും നല്ലത് ചെയ്യട്ടെ എന്ന് കോടതി വിധിക്കുകയായിരുന്നു.