
ദില്ലി: പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം നടക്കാനിരിക്കെ, ഇത് തടയാൻ മുൻകരുതലുമായി ദില്ലി പൊലീസ്. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന് ചുറ്റും പൊലീസ് സന്നാഹം കൂട്ടി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാൺ മെട്രോ സ്‌റ്റേഷനും സെൻട്രൽ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും പ്രവര്‍ത്തകര്‍ എത്തുന്നത് തടയാനായി അടച്ചു.
അതിനിടെ പഞ്ചാബിൽ നിന്നടക്കം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ദില്ലിയിലേക്ക് എത്തിത്തുടങ്ങി. ഇവരോട് പിരിഞ്ഞുപോകണമെന്നും അല്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇതേസമയം ദില്ലിയിൽ വാര്‍ത്താസമ്മേളനം വിളിച്ച ആം ആദ്മി പാര്‍ടി നേതാവും ദില്ലി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് ആശുപത്രികളിൽ സൗജന്യ മരുന്നും, പരിശോധനകളും തുടരാൻ ഇഡി കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിര്‍ദ്ദേശം നൽകിയെന്ന് പറഞ്ഞു. ദില്ലിയിലെ ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്ന് കെജ്രിവാൾ പറഞ്ഞതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. അതിനിടെ ഔദ്യോഗിക രേഖയിൽ കഴിഞ്ഞ ദിവസം കെജ്രിവാൾ ഒപ്പിട്ടത് വ്യാജരേഖയാണോയെന്ന് പരിശോധിക്കണമെന്ന ബിജെപിയുടെ ആവശ്യത്തിൽ ദില്ലി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam