
ഡൽഹി: സ്വന്തമായി നഴ്സിംഗ് ഹോം. ആളുകളെ പരിചയപ്പെടുത്തിയിരുന്നത് ഡോക്ടർ എന്ന പേരിൽ. നടത്തിയിരുന്നത് മനുഷ്യക്കടത്ത്. ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിലായി. സംഘത്തിന്റെ സൂത്രധാരയായ യുവതി അടക്കം 12 പേരാണ് പിടിയിലായത്. അഞ്ച് നവജാത ശിശുക്കളെയാണ് പൊലീസ് രഹസ്യ നടപടിക്കിടെ രക്ഷിച്ചത്. അറസ്റ്റിലായ പ്രധാന പ്രതിയായ സ്ത്രീക്ക് സ്വന്തമായി ഒരു നഴ്സിംഗ് ഹോം ഉണ്ട്. ഇവർ സ്വയം ഒരു ഡോക്ടറാണെന്നാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ ഇവർ യഥാർത്ഥത്തിൽ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറാണോ എന്ന് സ്ഥിരീകരിക്കാൻ പൊലീസ് ഇവരുടെ വിദ്യാഭ്യാസ, പ്രൊഫഷണൽ രേഖകൾ പരിശോധിച്ചുവരികയാണ്. ഈ സംഘം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നവജാത ശിശുക്കളെ എത്തിക്കുകയും, അവരുടെ ജനന സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ രേഖകളും വ്യാജമായി നിർമ്മിച്ച്, വൻ തുകയ്ക്ക് കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കിയത്. ലക്ഷക്കണക്കിന് രൂപയ്ക്കാണ് കുഞ്ഞുങ്ങളെ കൈമാറ്റം ചെയ്തിരുന്നത്.
പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ അഞ്ച് കുഞ്ഞുങ്ങളിൽ ഒരാൾക്ക് നാല് മാസം മാത്രമാണ് പ്രായം. ബാക്കിയുള്ളവരിൽ രണ്ട് കുഞ്ഞുങ്ങൾക്ക് 27 ദിവസം വീതവും, ഒരു കുഞ്ഞിന് 20 ദിവസവും, ഏറ്റവും ചെറിയ കുഞ്ഞിന് വെറും അഞ്ച് ദിവസവുമാണ് പ്രായം. ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രാഥമിക അന്വേഷണത്തിൽ ഈ സംഘം ചില കുഞ്ഞുങ്ങളെ ഹരിയാനയിലും വിറ്റിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ മനുഷ്യക്കടത്ത് ശൃംഖല വഴി ഇതുവരെ ഇരുപതിലധികം നവജാത ശിശുക്കളെ കടത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസിന് ലഭിച്ച തെളിവുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
നേരത്തെ ജൂൺ 2ന് ഉത്തർപ്രദേശിലെ ഹാപ്പൂരിലും സമാനമായ രീതിയിൽ കുട്ടിക്കടത്ത് സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഏതാനും ദിവസങ്ങളായി കാണാതായ ഒരു കുട്ടിയെ കണ്ടെത്താനായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുപി പൊലീസ് നാലംഗ സംഘത്തെ വലയിലാക്കിയത്. ഇവരിൽ നിന്ന് 17 വയസ്സുള്ള കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. അറസ്റ്റിലായ നാല് പ്രതികളും വിവിധ ജില്ലകളിൽ നിന്നുള്ളവരാണെന്നും, ആവശ്യക്കാരെ കണ്ടെത്തി എല്ലാത്തരം കുട്ടികളെയും കടത്തുന്ന വലിയൊരു ശൃംഖലയുടെ ഭാഗമാണ് ഇവരെന്നും ഡിഎസ്പി വവിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam