
ദില്ലി: ദില്ലിയിലെ സ്വകാര്യസ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി സന്ദേശം കിട്ടിയ സംഭവത്തിൽ ഇന്‍റർപോളിന്‍റെ സഹായം തേടാൻ ദില്ലി പൊലീസ്. സ്കൂളുകൾക്ക് ബോംബ് ഭീഷണി എത്തിയത് റഷ്യയിൽ നിന്നുള്ള ഇ-മെയിലിൽ നിന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വ്യാജ ഭീഷണി സന്ദേശം അയച്ച ആളെ കണ്ടെത്താൻ ഇന്‍റർപോളിന്‍റെ സഹായം തേടാനൊരുങ്ങുകയാണ് ദില്ലി പൊലീസ്. റഷ്യൻ ഇ-മെയിൽ കമ്പനിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ തേടും.
ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണിയെത്തിയത്. സമാനമായ ഇ-മെയിൽ നിന്ന് ഏപ്രിൽ പന്ത്രണ്ടിന് ദില്ലിയിലെ മറ്റൊരു സ്കൂളിനും ഭീഷണി എത്തിയിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ദില്ലി സംസ്ക്രിതി സ്കൂളിന് കഴിഞ്ഞ ദിവസം പുലർച്ചെ ലഭിച്ച ബോംബ് ഭീഷണി കൂടാതെ, ബോംബ് ഉടൻ പൊട്ടുമെന്ന് മറ്റൊരു സന്ദേശവും ലഭിച്ചു.
ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ദില്ലി മെട്രോയുടെ അടക്കം സുരക്ഷ ചുമതലയുള്ള സിഐഎസ്എഫിന് ആഭ്യന്തര മന്ത്രാലയം ജാഗ്രത നിർദേശം നൽകി. വ്യാജ ബോംബ് ഭീഷണി വന്നതിൽ അന്വേഷണം ഭീകര സംഘടനകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ഇ മെയിൽ സന്ദേശത്തിന്‍റെ ഐപി വിലാസം കണ്ടെത്താൻ തീവ്ര ശ്രമം തുടരുകയാണ്. അതേസമയം ദില്ലിയിലെ ചില സ്കൂളുകളിൽ ഇന്ന് ഓൺലൈൻ ക്ലാസുകൾ മാത്രമാണ് നടക്കുക.
ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് ദില്ലിയിൽ പരിഭ്രാന്തി പടർത്തി സ്വകാര്യ സ്കൂളുകളിൽ ബോംബ് വച്ചതായുള്ള ഇമെയിൽ സന്ദേശം എത്തുന്നത്. ദില്ലിയിലും അടുത്തുളള നോയിഡ, ഫരീദബാദ് എന്നിവിടങ്ങളിലെയും സ്കൂളുകളിലേക്കാണ് വ്യാജ സന്ദേശം എത്തിയത്. സ്കൂകളിൽ എത്തിയ വിദ്യാർഥികളെ തിരികെ അയച്ചു. ബോംബ് സ്ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തി. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ദില്ലി പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളിലാണ് ആദ്യം പരിശോധന നടന്നത്.
സമാനസന്ദേശം മറ്റു നൂറിനടുത്ത് സ്കൂളുകളിലും ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. ഏതാണ്ട് എല്ലാ സ്കൂളുകളും ക്ളാസും പരീക്ഷയും നിറുത്തി വിദ്യാർത്ഥികളെ മടക്കി അയച്ചു. രക്ഷിതാക്കൾ സ്കൂളുകളിലെക്ക് പരിഭ്രാന്ത്രായി എത്തി. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ദില്ലി പൊലീസ് അറിയിച്ചു.
Read More : റോൾ നമ്പർ എഴുതിയത് തെറ്റി, മൂന്നാം ക്ലാസ് വിദ്യാർഥിയെ പൊതിരെ തല്ലി അധ്യാപകൻ, സസ്പെൻഡ് ചെയ്ത് ഉത്തരവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam