
ദില്ലി: ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ദില്ലി സര്‍വ്വകലാശാല മലയാളി അദ്ധ്യാപകൻ ഹാനി ബാബുവിനെ അടുത്ത മാസം നാല് വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ജൂലൈ 23 മുതല്‍ മുംബൈയില്‍ ചോദ്യംചെയ്ത് വരികയായിരുന്ന ഹാനി ബാബുവിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര ശ്രദ്ധ നേടിയ ഭീമ കൊറെഗാവ് കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ മലയാളിയാണ് ഹാനി ബാബു എംടി.
ദില്ലി സർവ്വകലാശാല ഇംഗ്ളീഷ് അദ്ധ്യാപകനായ തൃശ്ശൂര്‍ സ്വദേശിയായ ഹാനി ബാബുവിന്‍റെ വീട്ടില്‍ പൂനെ പൊലീസ് കഴിഞ്ഞ സെപ്‍റ്റംബറില്‍ പരിശോധന നടത്തിയിരുന്നു. അന്ന് പിടിച്ചെടുത്ത ലാപ്ടോപിൽ നിന്ന് മാവോയിസ്റ്റുകളുമായുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകൾ കിട്ടിയെന്നാണ് എൻഐഎ പറയുന്നത്. ഒപ്പം പുനെയിൽ അക്രമത്തിന് പ്രേരിപ്പിച്ച എൽഗർ പരിഷത് സംഘടിപ്പിച്ചതിലും ഹനി ബാബുവിന് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസി പറയുന്നു.
പൊലീസ് പിടിച്ചുകൊണ്ട് പോയ ലാപ്ടോപിൽ പിന്നീട് രേഖ കിട്ടിയെന്നാണ് പറയുന്നതെന്ന് ഹാനി ബാബുവിൻറെ ഭാര്യ ദില്ലി മിറാൻഡ കോളേജ് അദ്ധ്യാപിക ജെന്നി റൊവീന ഏഷ്യനെറ്റ് ന്യൂസിനോടു പറഞ്ഞു. പ്രചാരത്തിലുള്ള രണ്ട് പുസ്കങ്ങളാണ് പൊലീസ് ആകെ പിടിച്ചെടുത്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കിയ ഡിയു അദ്ധ്യാപകൻ ജിഎൻ സായിബാബയ്ക്ക് വേണ്ടി വാദിക്കുന്നതിനാണ് ഈ വേട്ടയാടലെന്നും ജെന്നി റൊവീന പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam