
ദില്ലി: ദില്ലിയിൽ നടന്ന നീറ്റ് പരീക്ഷാക്രമക്കേടിനെതിരായ സമരത്തിനെതിരെ പൊലീസ് സ്വീകരിച്ച നടപടിയിൽ അമിത് ഷാ സംസാരിക്കാമെന്ന നിര്‍ദ്ദേശം പ്രതിപക്ഷം തള്ളി. ഇതോടെ പാര്‍ലമെന്‍റ് സ്തംഭനം തുടരുന്നു. അയോധ്യകൊള്ള കൂടി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം കടുപ്പിച്ചാണ് പ്രതിപക്ഷം നീറ്റ് സമരത്തിനെതിരായ പൊലീസ് നടപടിയിൽ അമിത് ഷായുടെ വിശദീകരണം തള്ളിയത്. പ്രതിപക്ഷത്തെ ലോക്സഭ സ്പീക്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ലമെന്‍റിലും പുറത്തും ഭരണ പ്രതിപക്ഷാംഗങ്ങള്‍ പരസ്പരം മുദ്രാവാക്യം വിളിച്ചു.
പതിനേഴാം ദിനവും കാഴ്ചക്ക് മാറ്റമില്ല. നടപടികള്‍ തുടങ്ങിയ ഉടന്‍ ലോക്സഭയില്‍ അയോധ്യ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. എല്ലാ ദിവസവും സഭ തടസപ്പെടുത്തുന്നത് ചോദ്യം ചെയ്ത സ്പീക്കര്‍ അമിത് ഷാ ചര്‍ച്ചക്ക് തയ്യാറായിട്ടും പ്രതിഷേധം അവസാനിപ്പിക്കാത്ത പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു. എല്ലാ വിഷയങ്ങളും ഒന്നിച്ച് ചര്‍ച്ച ചെയ്യാനാകുമോയെന്ന് സ്പീക്കര്‍ ഓംബിര്‍ല ചോദിച്ചു.
അയോധ്യ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ച മല്ലികാര്‍ജുന്‍ ഖാർഗയെ ചെയര്‍മാന്‍ തടഞ്ഞത് ചോദ്യം ചെയ്ത് രാജ്യസഭയിലും പ്രതിപക്ഷം ബഹളം വച്ചു. എല്ലാദിവസും ഒരേ കാര്യം ഉന്നയിച്ച് സഭ തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. ജാര്‍ഖണ്ഡിലെ പ്രതിഷേധം പ്രതിപക്ഷത്തിനെതിരെ ഉന്നയിക്കാന്‍ ശ്രമിച്ച ഭരണപക്ഷത്തെയും താന്‍ തടഞ്ഞെന്നും സിപി രാധാകൃഷ്ണന്‍ പറഞ്ഞു.
അയോധ്യകൊള്ളയിലൂടെ പ്രധാനമന്ത്രിയെയാണ് പ്രതിപക്ഷം ഉന്നമിടുന്നത്. പരീക്ഷ ക്രമക്കേടിന്‍റെയും, അയോധ്യ ക്ഷേത്ര കൊളളയുടെയും ഉറവിടം ഒന്ന് തന്നെയാണെന്നുും അതുകൊണ്ടാണ് ചര്‍ച്ചയാവശ്യപ്പെടുന്നതെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. ബഹളത്തിനിടെ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം ആക്കുന്ന ബില്‍ പാസാക്കരുതെന്നും ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും യുഡിഎഫ് എംപിമാര്‍ ആവശ്യപ്പെട്ടു. രാവിലെ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ ദേശീയ പതാക വീശിയാണ് പ്രധാനമന്ത്രിയെ എംപിമാര്‍ സ്വാഗതം ചെയ്തത്. ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം പ്രതിപക്ഷത്തിനെതിരെ ആയുധമാക്കാന്‍ ഭരണപക്ഷം തീരുമാനിച്ചു. രാഹുല്‍ ഗാന്ധി ഒളിച്ചോടരുതെന്ന മുദ്രാവാക്യവുമായി എന്‍ഡിഎ എംപിമാര്‍ പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam