
ദില്ലി: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടർന്നുണ്ടായ തകർച്ചകളെക്കുറിച്ച് നാം അനുദിനം കേട്ടുകൊണ്ടിരിക്കുന്നത്. പേടിപ്പെടുത്തുന്ന വാർത്തകൾക്കിടയിലും പ്രത്യാശ നൽകുന്ന ചില വാർത്തകളും നമ്മെ തേടിവരുന്നുണ്ട്. സമൂഹത്തിലെ അപ്രതീക്ഷിതമായ ചില കോണുകളിൽ നിന്ന് യഥാർത്ഥ ഹീറോകൾ ഉയർന്നു വരുന്നതും നാം കാണുന്നുണ്ട്. അത്തരത്തിൽ മഹാമാരിക്കാലത്തെ രണ്ട് ഹീറോകളായി മാറിയിരിക്കുകയാണ് മിഹീക ബാഗ്ല, ഗീതിക ജെയിൻ എന്നീ വിദ്യാർത്ഥിനികൾ.
ദില്ലിയിലെ വസന്ത് വാലി സ്കൂളിലെ വിദ്യാർത്ഥിനികളാണ് പതിമൂന്നു വയസ്സുള്ള ഈ പെൺകുട്ടികൾ. മഹാമാരിക്കാലത്ത് രാജ്യത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ദുർബലവിഭാഗങ്ങളുടെ കഷ്ടപ്പാടുകളും, ദുരവസ്ഥയും ഈ കുട്ടികളുടെ മനസ്സിനെ സ്പർശിച്ചു. തങ്ങളുടെ കഴിവുകൾ അവർക്കായി പ്രയോജനപ്പെടുത്താൻ ഇവർ തീരുമാനിച്ചു. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ചിത്രകലയുടെയും പാചകത്തിന്റെ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയാണ് ഇവർ ചെയ്തത്. ഇന്ത്യ, ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരെല്ലാം ഈ വർക്ക്ഷോപ്പിൽ പങ്കെടുത്തു. ഇതിൽ നിന്ന് ലഭിച്ച വരുമാനം മൊത്തം ശക്തി ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന് ഇവർ നൽകി.
ഇന്ത്യയിലെമ്പാടുമുള്ള പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ശക്തി ഫൗണ്ടേഷൻ. 50,000 രൂപയാണ് ഇവർ ഫൗണ്ടേഷന് കൈമാറിയത്. ഭൂമിയിൽ മാനവികത നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഗീതികയുടെയും മിഹീകയുടെയും പ്രവർത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam