1400 കിമീ സഞ്ചരിച്ചെത്തി ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറെ കൊലപ്പെടുത്തി, ബംഗാൾ ദമ്പതികൾ പിടിയിൽ, കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്

Published : Jun 07, 2026, 02:17 PM IST
Murder case

Synopsis

ഡൽഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ദേബോസ്മിത പോളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോടികൾ വിലമതിക്കുന്ന സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി 

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ ശിവാജി കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ ദേബോസ്മിത പോളിന്റെ കൊലപാതക കേസിൽ പശ്ചിമ ബംഗാളിലെ ബർദ്ധമാനിൽ നിന്നുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്മെന്റ്സിലെ ഫ്ലാറ്റിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ദേബോസ്മിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാല് സംസ്ഥാനങ്ങളിലായി നടത്തിയ വ്യാപക റെയ്ഡുകൾക്കൊടുവിലാണ് പ്രതികളെ ബംഗാളിൽ നിന്നും പോലീസ് പിടികൂടിയത്.

കൊല്ലപ്പെട്ട ദേബോസ്മിത പോളിനെ കാണാനെന്ന വ്യാജേനയാണ് ബർദ്ധമാൻ സ്വദേശികളായ ദമ്പതികൾ ഡൽഹിയിലെത്തിയത്. 2022-ൽ വിവാഹമോചനം നേടിയ ദേബോസ്മിത ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം. ഇവരുടെ ഭർത്താവ് ബംഗളൂരുവിലാണ്. ബുധനാഴ്ച മാസ്ക് ധരിച്ചാണ് പ്രതികൾ ദേബോസ്മിതയുടെ ഫ്ലാറ്റിലെത്തിയത്. സംശയം തോന്നാതിരിക്കാൻ ഇവർ തങ്ങളുടെ കുട്ടിയെയും കൂടെ കരുതിയിരുന്നു. ലിഫ്റ്റിന് പകരം പടവുകൾ വഴിയാണ് ഇവർ ആറാം നിലയിലെ ഫ്ലാറ്റിലെത്തിയത്.

വീട്ടിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിച്ച പ്രതികൾ, തങ്ങൾ കൂടെക്കരുതിയ ആയുധം ഉപയോഗിച്ച് ദേബോസ്മിതയെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം വസ്ത്രം മാറി 30 മിനിറ്റിനകം ഇവർ ഫ്ലാറ്റിൽ നിന്നും പുറത്തുകടന്നു. താഴെ കാത്തുനിന്ന പ്രൈവറ്റ് ക്യാബിലാണ് ഇവർ രക്ഷപ്പെട്ടത്. ദേബോസ്മിതയുടെ ഫോൺ കോളുകൾക്ക് മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് സഹോദരി ദേവാരതി വ്യാഴാഴ്ച ഫ്ലാറ്റിലെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു ഫ്ലാറ്റ്. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൈത്തണ്ടയിലെ ഞരമ്പുകൾ മുറിച്ച നിലയിലുമായിരുന്നു മൃതദേഹം. എന്നാൽ വീട്ടിലെ പണമോ ആഭരണങ്ങളോ നഷ്ടപ്പെടാത്തതിനാൽ ഇതൊരു മോഷണശ്രമമല്ലെന്ന് പോലീസ് ആദ്യമേ സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് ക്യാബ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും, ഫ്ലാറ്റിലെത്തിയ 200 പേരിൽ നിന്ന് 13 പേരെ സംശയം തോന്നി ചോദ്യം ചെയ്തു. ഏഴ് പോലീസ് സംഘങ്ങൾ നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ദേബോസ്മിതയ്ക്ക് തന്റെ അമ്മവഴിയുള്ള മുത്തശ്ശന്റെ മരണശേഷം പശ്ചിമ ബംഗാളിൽ കോടികൾ വിലമതിക്കുന്ന ഒരു സ്വത്ത് പാരമ്പര്യമായി ലഭിച്ചിരുന്നു. ഈ വീട്ടിലെ വാടകക്കാരായിരുന്നു പിടിയിലായ ദമ്പതികൾ. ഈ സ്വത്ത് സ്വന്തമാക്കാൻ ഇവർ ശ്രമിച്ചിരുന്നെങ്കിലും ഒഴിഞ്ഞുതരണമെന്ന് ദേബോസ്മിത ഇവരോട് കർശനമായി ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ദമ്പതികളെ കൊലപാതക ആസൂത്രണത്തിലേക്ക് നയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ടിവികെ സ്ഥാനാർത്ഥിയാകുമോ? പ്രതികരിച്ച് നടൻ ​രാഘവ ലോറൻസ്, ഈ മാസം 11ന് സുപ്രധാന തീരുമാനമെന്ന് പോസ്റ്റ്
'വിദേശത്തിരുന്ന് യുവാക്കളെ വഴിതെറ്റിക്കാൻ അനുവദിക്കില്ല, കളിപ്പാവകൾ അല്ല ഇന്ത്യൻ യുവത്വം': സിജെപിക്കെതിരെ ബിജെപി