
ദില്ലി: രാജ്യതലസ്ഥാനത്ത് പുതുവത്സര ദിനത്തില്‍ യുവതി കാറിടിച്ച് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച കാറിന്‍റെ ടയറിനടിയില്‍ കുടുങ്ങിയ യുവതിയെ ഒന്നര മണിക്കൂറോളം വലിച്ച് കൊണ്ട് പോയെന്നാണ് ദൃക്സാക്ഷി പറയുന്നത്. ദില്ലിയിലെ ലാഡ്പുര്‍ ഗ്രാമത്തിലെ കഞ്ജ്ഹവാല റോഡില്‍ പലഹാരക്കട നടത്തുന്ന ദീപക് ദഹിയ ആണ് ഈ ദാരണ സംഭവം നേരിട്ട് കണ്ടത്. യുവതിയെയും കൊണ്ട് 20ഓളം കിലോമീറ്ററാണ് കാര്‍ നിങ്ങിയത്.
പുലര്‍ച്ചെ സമയം ഏകദേശം 3.20 ആയിക്കാണും. കടയുടെ പുറത്ത് നിൽക്കുമ്പോൾ 100 മീറ്റർ അകലെ ഒരു വാഹനത്തിൽ നിന്ന് വലിയ ശബ്‍ദം കേട്ടു. ആദ്യം ടയർ പൊട്ടിയതാണെന്നാണ് കരുതിയത്. വണ്ടി നീങ്ങിയപ്പോൾ തന്നെ ഒരു ശരീരം വലിച്ചിഴയ്ക്കുന്നത് കണ്ടു. ഉടനെ പൊലീസിനെ വിവരം അറിയിച്ചുവെന്ന് ദീപക് പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം പുലർച്ചെ 3:30 ഓടെ കാർ യു ടേൺ എടുത്തെന്നും അപ്പോഴും അപ്പോഴും വാഹനത്തിന് അടിയില്‍ യുവതി കുടുങ്ങി കിടക്കുകയായിരുന്നു.
പ്രതികൾ 4-5 കിലോമീറ്റർ റോഡിൽ യു-ടേൺ എടുത്ത് ആവർത്തിച്ച് വാഹനമോടിച്ചതായി ദീപക് പറഞ്ഞു. പലതവണ അവരെ തടയാൻ ശ്രമിച്ചെങ്കിലും അവർ വാഹനം നിർത്തിയില്ല. ഏകദേശം ഒന്നര മണിക്കൂറോളം അവർ യുവതിയെ വലിച്ചിഴച്ചു. പൊലീസിലെ ബന്ധപ്പെടുന്നതിന് ഇടയില്‍ ബൈക്കുമായി കാറിനെ പിന്തുടരുക ചെയ്തു. ഏകദേശം ഒന്നര മണിക്കൂറിന് ശേഷം കഞ്ജ്ഹവാല റോഡിലെ ജ്യോതി ഗ്രാമത്തിന് സമീപം കാറിൽ നിന്ന് മൃതദേഹം വീണു.
തുടർന്ന് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. അത് വെറുമൊരു അപകടമല്ല എന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമൻ വിഹാർ സ്വദേശിനിയായ 20 കാരിയാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: യുവതി ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ പിന്നില്‍ നിന്നും അമിത വേഗതയയിലെത്തിയ മാരുതി ബലേനോ കാര്‍ യുവതിയുടെ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു. വാഹനത്തിന് അടിയിലേക്ക് വീണ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയി.
അഞ്ച് പേരാണ് കാറിലുണ്ടായാരുന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിന്‍റെ ടയറിനുള്ളില്‍ യുവതിയുടെ കൈകാലുകള്‍ കുരുങ്ങി. അപകടം നടന്നതായി മനസിലാക്കിയിട്ടും പ്രതികള്‍ വാഹനം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. ദൃക്സാക്ഷികള്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് ചെക്കിംഗ് പോയിന്‍റിലുണ്ടായിരുന്ന പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. പുലര്‍ച്ചെ 4.11 ഓടെയാണ് പരിശോധനയില്‍ യുവതിയുടെ മൃതദേഹം റോഡരുകില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം അപകടം നടന്നത് അറിഞ്ഞിരുന്നു. എന്നാല്‍ യുവതി കാറിനടിയില്‍ അകപ്പെട്ടെതായി അറിഞ്ഞില്ലെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.