
ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിൽ ഭക്ഷണം എത്തിക്കാൻ വൈകിയത് ചോദ്യം ചെയ്ത യുവതിയെ ഡെലിവറി ഏജന്റ് ആക്രമിച്ചു. ബിനോദിനി രഥ് എന്ന യുവതിയെയാണ് ഡെലിവറി ഏജന്റായ തപൻ ദാസ് എന്ന മിട്ടു ആക്രമിച്ചത്. മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തേറ്റ യുവതിക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഓഡർ ചെയ്ത ഭക്ഷണം വൈകിയെത്തിയതിനെക്കുറിച്ച് യുവതി ചോദിച്ചപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നുവെന്നാണ് വിവരം.
തുടർന്ന് പ്രകോപിതനായ ഡെലിവറി ഏജന്റ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് യുവതിയെ തലയിലും കഴുത്തിലും കൈകളിലും കാലുകളിലും ആക്രമിക്കുകയായിരുന്നു. യുവതിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്ന ഉടൻ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ആക്രമിക്കാൻ ഉപയോഗിച്ച ആയുധം പിടിച്ചെടുക്കുകയും ചെയ്തു. പ്രതി മദ്യലഹരിയിലായിരുന്നെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു യുവതി.