
ബെംഗളൂരു: ധർമസ്ഥലയിൽ ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ പതിമൂന്നാം നമ്പർ പോയിന്റിൽ ഡ്രോൺ റഡാർ ഉപയോഗിച്ചുള്ള പരിശോധന നാളെ നടക്കും. മൃതദേഹാവശിഷ്ടം എന്തെങ്കിലും കണ്ടെത്തുന്ന പക്ഷം ഈ മേഖല കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ഇതിനിടെ, ധർമസ്ഥലയിൽ നിന്ന് 39 കൊല്ലം മുമ്പ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പത്മലതയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘം ഫയലിൽ സ്വീകരിച്ചു.
1986 ഡിസംബറിൽ കാണാതായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പത്മലതയുടെ മരണം വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് സഹോദരി ഇന്ന് ബെൽത്തങ്കടിയിൽ എത്തിയത്. പുനരന്വേഷണം നടത്തി സഹോദരിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ആവശ്യം. കോളേജ് വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ പോയി കാണാതായ പത്മലതയുടെ ശരീര ഭാഗങ്ങൾ 56 ദിവസത്തിന് ശേഷം കണ്ടെത്തിയിരുന്നു. സിഐഡി വിഭാഗം അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനാകാതെ വന്നതോടെ ഫയൽ ക്ലോസ് ചെയ്തു. പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ ഈ ദുരൂഹമരണത്തിൽ പുനരന്വേഷണം ആവശ്യപ്പെടുകയാണ് കുടുംബം.
പരാതി എസ്ഐടി സംഘം ഫയലിൽ സ്വീകരിച്ചു. ഇതിനിടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ന് ബെൽത്തങ്കടിയിലെ എസ്ഐടി ഓഫീസ് സന്ദർശിച്ച് വിശദാംശങ്ങൾ തേടി. ധർമസ്ഥല ക്ഷേത്രത്തിന് സമീപത്തെ ഗൊമ്മലബെട്ടയിലും സംഘം സന്ദർശനം നടത്തി. അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നിരിക്കെ കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ പതിമൂന്നാം നമ്പർ പോയിന്‍റിൽ നാളെ പരിശോധന നടക്കും. ഡ്രോൺ റഡാർ ഉപയോഗിച്ചാകും പരിശോധന. മൃതദേഹാവശിഷ്ടങ്ങൾ എന്തെങ്കിലും കണ്ടെത്തിയാൽ വിശദമായ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam