പ്രധാനമന്ത്രി നരേന്ദ്രമോദി സേവാ തീർത്ഥ് ഉദ്ഘാടനം ചെയ്ത ശേഷം പുതിയ ഓഫീസിലേക്ക് മാറി. കാർഷിക അടിസ്ഥാന സൗകര്യ നിധിയടക്കം വർധിപ്പിക്കുന്നതിനുള്ള ഫയലിൽ നരേന്ദ്ര മോദി ഒപ്പുവെച്ചു.
ദില്ലി: ദില്ലിയിലെ സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ചരിത്രം. പുതിയതായി നിർമ്മിച്ച സേവാ തീർത്ഥിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് മാറി. പ്രധാനമന്ത്രി നരേന്ദ്രമോദി സേവാ തീർത്ഥ് ഉദ്ഘാടനം ചെയ്ത ശേഷം പുതിയ ഓഫീസിലേക്ക് മാറി. കാർഷിക അടിസ്ഥാന സൗകര്യ നിധിയടക്കം വർധിപ്പിക്കുന്നതിനുള്ള ഫയലിൽ നരേന്ദ്ര മോദി ഒപ്പുവെച്ചു.
1931 ഫെബ്രുവരി 13നാണ് ബ്രീട്ടീഷ് ഇന്ത്യയുടെ പുതിയ തലസ്ഥാനമായി ദില്ലിയുടെ ഉദ്ഘാടനം നടന്ന്. അതേ ഫെബ്രുവരി 13ന് കൊളോണിയൽ കാലം മുതൽ ഭരണസിരാകേന്ദ്രമായ സൗത്ത് നോർത്ത് ബ്ലോക്കുകൾ ചരിത്ര സ്മാരകങ്ങളായി മാറുകയാണ്. സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെ അവസാന ക്യാബിനറ്റ് യോഗം ഇന്ന് ചേർന്നു. ഇതിന് ശേഷം പ്രധാനമന്ത്രി സൗത്ത് ബ്ലോക്കിന് പിന്നിലായി നിർമ്മിച്ച പുതിയ സേവാതീർത്ഥ് എന്ന ഓഫീസ് സമുച്ചയത്തിൽ എത്തി ചുമതലയേറ്റു. നാല് പ്രധാനഫലുകളിലാണ് ഇന്ന് മോദി ഒപ്പുവച്ചത്. കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുക രണ്ടുലക്ഷം കോടിയാക്കാനുള്ള പദ്ധതിക്ക് മോദി അംഗീകാരം നൽകി. സ്വയം സഹായസംഘങ്ങൾ വഴി വനിതാ ശാക്തീകരണത്തിനുള്ള ലാഖ്പതി ദീദി പദ്ധതിക്ക് കീഴിലെ സ്ത്രീകളുടെ എണ്ണം മൂന്നിൽ നിന്ന് ആറ് കോടിയായി ഉയർത്തും.
വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് ഒന്നര ലക്ഷം വരെ സൗജന്യ ചികില്‍സ ഉറപ്പാക്കുന്ന പദ്ധതിയുടെ ഫയലിലും മോദി ഒപ്പുവെച്ചു. സ്റ്റാർട്ട് ആപ്പ് ഇന്ത്യ മിഷന് പതിനായിരം കോടി രൂപ നീക്കിവെക്കാനുളള്ള ഫയലിനും അംഗീകാരം നൽകി. സേവാതീര്‍ഥില്‍ പ്രധാനമന്ത്രിയുടെ ഓഫിസ്, ക്യാബിനറ്റ് യോഗങ്ങൾക്കായി പ്രത്യേക കോൺഫറൻസ് ഹാളും പുതിയ പിഎംഓയിലുണ്ട്. ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്- വിദേശഅതിഥികളെ സ്വീകരിക്കാനുള്ള ഇന്ത്യ ഹൗസും സേവാ തീർത്ഥ് സമുച്ചയത്തിന്റെ ഭാഗമാണ്. നേരത്തെ സെൻട്രൽ സെക്ര. കർത്തവ്യഭവൻ ഒന്ന്, രണ്ട് എന്നീ മന്ദിരങ്ങളിലേക്ക് മാറിയിരുന്നു. പുതിയ പാർലമെന്റ് മന്ദിരവും പണിക്കഴിപ്പിച്ച നരേന്ദ്രമോദി സർക്കാർ ദില്ലിയിലെ അധികാര ഇടനാഴികളുടെ ആകെ രൂപം മാറ്റിമറിയ്ക്കുകയാണ്.



