
അഹമ്മദാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 11 കോടി സംഭാവന ചെയ്ത് ഗുജറാത്തിലെ രത്‌ന വ്യാപാരി. ക്ഷേത്ര നിര്‍മ്മാണത്തിനായി പണപ്പിരിവ് നടത്തുന്ന വിശ്വഹിന്ദു പരിഷത്തിനാണ് ഗോവിന്ദ്ഭായ് ധൊലാകിയ 11 കോടി നല്‍കിയത്. വിഎച്ച്പി, ആര്‍എസ്എസ് അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങിലാണ് തുക കൈമാറിയത്. സൂറത്തിലെ രാമകൃഷ്ണ ഡയമണ്ട് ഉടമയാണ് ഗോവിന്ദ്ഭായി. ഇയാള്‍ വര്‍ഷങ്ങളായി ആര്‍എസ്എസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നയാളാണ്.
മറ്റൊരു വ്യാപാരിയായ മഹേഷ് കബൂത്തര്‍വാല അഞ്ച് കോടിയും ലവ്ജി ബാദ്ഷാ ഒരു കോടിയും സംഭാവന നല്‍കി. ഗുജറാത്തിലെ നിരവധി വ്യാപാരികള്‍ അഞ്ച് മുതല്‍ 21 ലക്ഷം വരെ സംഭാവന നല്‍കി. ബിജെപി നേതാക്കളായ ഗോര്‍ധന്‍ സഡാഫിയ, സുരേന്ദ്ര പട്ടേല്‍ എന്നിവരും അഞ്ച് ലക്ഷം വീതം നല്‍കി. രാഷ്ട്രപതി രാംനാഥ് കോവിന്ദും അഞ്ച് ലക്ഷം നല്‍കിയിരുന്നു.
1100 കോടി രൂപയാണ് ക്ഷേത്ര നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. 10,100,1000 രൂപയുടെ റിസീപ്റ്റുകള്‍ വഴിയാകും സംഭാവന സ്വീകരിക്കല്‍. സര്‍ക്കാര്‍ സഹായവും വിദേശ സഹായവും കോര്‍പ്പറേറ്റ് സഹായവുമില്ലാതെ ക്ഷേത്രം നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. 2020 ഓഗസ്റ്റിലാണ് ക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam