'പല ഫോണുകളിൽ പല വില', ബാറ്ററി ചാർജ് അനുസരിച്ചും മാറുമെന്ന് ആരോപണം; യൂബറിനും ഒലയ്ക്കും നോട്ടീസ് അയച്ച് കേന്ദ്രം

Published : Jan 23, 2025, 08:23 PM IST
'പല ഫോണുകളിൽ പല വില', ബാറ്ററി ചാർജ് അനുസരിച്ചും മാറുമെന്ന് ആരോപണം; യൂബറിനും ഒലയ്ക്കും നോട്ടീസ് അയച്ച് കേന്ദ്രം

Synopsis

സോഷ്യൽ മീഡിയയിൽ ചിലർ പങ്കുവെച്ച അനുഭവങ്ങളിലൂടെയാണ് ഇത്തരമൊരു ആരോപണം ഉയർന്നുവന്നതും അതിന് വലിയ ശ്രദ്ധ ലഭിച്ചതും

ന്യൂഡൽഹി: ടാക്സി വിളിക്കാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ഥ ചാർജുകൾ ഈടാക്കുന്നുവെന്ന ആരോപണത്തിൽ നടപടിയുമായി കേന്ദ്ര സർക്കാർ. ഓൺലൈൻ ടാക്സി കമ്പനികളായ യൂബറിനും ഒലയ്ക്കും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണ് നോട്ടീസ് അയച്ചത്. ഒരേ സ്ഥലത്തേക്കുള്ള ട്രിപ്പുകൾ ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും ഐഫോണുകളിൽ നിന്നും ബുക്ക് ചെയ്യുമ്പോൾ വ്യത്യസ്ത ചാർജാണ് ഈടാക്കുന്നതെന്നായിരുന്നു ആരോപണം. 

രണ്ട് കമ്പനികളും തങ്ങൾ ഈടാക്കുന്ന നിരക്കുകളുടെ വിശദാംശങ്ങളും അതിന്റെ രീതികളും വിശദീകരിക്കണമെന്നാണ് കേന്ദ്ര കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും ഐഫോണുകളിൽ നിന്നും ബുക്ക് ചെയ്യുമ്പോൾ വ്യത്യസ്ത ചാർജ് ഈടാക്കുന്നുണ്ടെങ്കിൽ അത് വിവേചനപരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. 

ഡൽഹിയിലെ ഒരു പ്രമുഖ വ്യവസായിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഇത്തരത്തിലൊരു ആരോപണം നേരത്തെ ഉന്നയിച്ചത്. രണ്ട് ഓൺലൈൻ ടാക്സി കമ്പനികളും ആളുകൾ ട്രിപ്പ് ബുക്ക് ചെയ്യുന്ന ഉപകരണത്തിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് നിർണയിക്കുന്നതെന്ന ആരോപണത്തിന് പുറമെ ബുക്ക് ചെയ്യുന്ന മൊബൈൽ ഫോണിലെ ബാറ്ററി ചാർജിന്റെ വരെ അടിസ്ഥാനത്തിൽ നിരക്കിൽ മാറ്റം വരുത്തുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചു. സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ഈ പോസ്റ്റിന് ലഭിച്ചത്. നിരവധി ഉപഭോക്താക്കൾ തങ്ങൾക്കും സമാനമായ അനുഭവമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തതോടെ വിഷയത്തിന് ചൂട് പിടിച്ചു. 

അതേസമയം വ്യത്യസ്ത നിരക്ക് ഈടാക്കുന്നുവെന്ന ആരോപണം യൂബർ നിഷേധിച്ചു. പിക്കപ്പ് പോയിന്റുകൾ, ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചേരാനെടുക്കുന്ന സമയം, ഇറങ്ങേണ്ട സ്ഥലം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് നിരക്ക് നിർണയിക്കുന്നതെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുണ്ടെങ്കിൽ കമ്പനികളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ളാദ് ജോഷി, ഉപഭോക്ത്യ സംരക്ഷണ അതോരിറ്റിയോട് അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ