
ന്യൂഡൽഹി: ടാക്സി വിളിക്കാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ഥ ചാർജുകൾ ഈടാക്കുന്നുവെന്ന ആരോപണത്തിൽ നടപടിയുമായി കേന്ദ്ര സർക്കാർ. ഓൺലൈൻ ടാക്സി കമ്പനികളായ യൂബറിനും ഒലയ്ക്കും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണ് നോട്ടീസ് അയച്ചത്. ഒരേ സ്ഥലത്തേക്കുള്ള ട്രിപ്പുകൾ ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും ഐഫോണുകളിൽ നിന്നും ബുക്ക് ചെയ്യുമ്പോൾ വ്യത്യസ്ത ചാർജാണ് ഈടാക്കുന്നതെന്നായിരുന്നു ആരോപണം.
രണ്ട് കമ്പനികളും തങ്ങൾ ഈടാക്കുന്ന നിരക്കുകളുടെ വിശദാംശങ്ങളും അതിന്റെ രീതികളും വിശദീകരിക്കണമെന്നാണ് കേന്ദ്ര കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും ഐഫോണുകളിൽ നിന്നും ബുക്ക് ചെയ്യുമ്പോൾ വ്യത്യസ്ത ചാർജ് ഈടാക്കുന്നുണ്ടെങ്കിൽ അത് വിവേചനപരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
ഡൽഹിയിലെ ഒരു പ്രമുഖ വ്യവസായിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഇത്തരത്തിലൊരു ആരോപണം നേരത്തെ ഉന്നയിച്ചത്. രണ്ട് ഓൺലൈൻ ടാക്സി കമ്പനികളും ആളുകൾ ട്രിപ്പ് ബുക്ക് ചെയ്യുന്ന ഉപകരണത്തിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് നിർണയിക്കുന്നതെന്ന ആരോപണത്തിന് പുറമെ ബുക്ക് ചെയ്യുന്ന മൊബൈൽ ഫോണിലെ ബാറ്ററി ചാർജിന്റെ വരെ അടിസ്ഥാനത്തിൽ നിരക്കിൽ മാറ്റം വരുത്തുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചു. സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ഈ പോസ്റ്റിന് ലഭിച്ചത്. നിരവധി ഉപഭോക്താക്കൾ തങ്ങൾക്കും സമാനമായ അനുഭവമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തതോടെ വിഷയത്തിന് ചൂട് പിടിച്ചു.
അതേസമയം വ്യത്യസ്ത നിരക്ക് ഈടാക്കുന്നുവെന്ന ആരോപണം യൂബർ നിഷേധിച്ചു. പിക്കപ്പ് പോയിന്റുകൾ, ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചേരാനെടുക്കുന്ന സമയം, ഇറങ്ങേണ്ട സ്ഥലം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് നിരക്ക് നിർണയിക്കുന്നതെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുണ്ടെങ്കിൽ കമ്പനികളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ളാദ് ജോഷി, ഉപഭോക്ത്യ സംരക്ഷണ അതോരിറ്റിയോട് അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam