കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഒമ്പതാംവട്ട ചര്‍ച്ചയും പരാജയം; അടുത്ത ചർച്ച ഈ മാസം 19 ന്

By Web TeamFirst Published Jan 15, 2021, 5:21 PM IST
Highlights

നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീംകോടതി മരവിപ്പിക്കുകയും വിഷയം പഠിക്കാൻ വിദഗ്ദ സമിതി രൂപീകരിക്കുകയും ചെയ്ത ശേഷവും കർഷകർ വഴങ്ങിയില്ല.

ദില്ലി: വിവാദ കാർഷിക നിയമത്തിൽ കർഷകസംഘടനകളും കേന്ദ്രസർക്കാരും തമ്മിലുള്ള ഒമ്പതാം വട്ട ചർച്ചയും പരാജയം. നിയമം നടപ്പാക്കുന്നത് സുപ്രീംകോടതി മരവിപ്പിച്ചിരിക്കുകയാണെന്നും ഭേദഗതികളിൽ ചർച്ചയാവാമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ചർച്ചയിൽ നേതാക്കളോട് പറഞ്ഞു. നിയമം റദ്ദാക്കിയ ശേഷം സമിതി രൂപീകരിക്കണം എന്ന നിലപാട്  കർഷകർ ആർവത്തിച്ചതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു. ഈ മാസം 19ന് വീണ്ടും ചർച്ച നടക്കും. നിയമങ്ങൾക്കെതിരെ കോൺഗ്രസും ഇടതുപക്ഷ കർഷകസംഘടനയും പ്രതിഷേധിച്ചു. 

കർഷക സമരത്തിൽ ഇടപെടാൻ വിദഗ്ധ സമിതിയെ സുപ്രീംകോടതി നിയമിച്ച ശേഷം നടക്കുന്ന ആദ്യ ചർച്ചയാണ് ഇന്ന് നടന്നത്. നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീംകോടതി മരവിപ്പിക്കുകയും വിഷയം പഠിക്കാൻ വിദഗ്ദ സമിതി രൂപീകരിക്കുകയും ചെയ്ത ശേഷവും കർഷകർ വഴങ്ങിയില്ല. നിയമ ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കണമെന്ന് കർഷകരോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, നിയമം പിൻവലിച്ച് സമിതിയുണ്ടാക്കണമെണ് കർഷകസംഘടനകളുടെ നിലപാട്. നിയമം റദ്ദാക്കിയ ശേഷം ചർച്ച ചെയ്യാമെന്ന നിലപാട് കർഷകർ ആവർത്തിച്ചു. സുപ്രീംകോടതി നിയമിച്ച സമിതിയോട് സഹകരിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ഇതോടെയാണ് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചത്. 

അതേസമയം, കൃഷി നിയമങ്ങൾക്കെതിരെ കോൺഗ്രസ് രാജ്യ വ്യാപിക പ്രതിഷേധം നടത്തി. ദില്ലി രാജ് ഭവനിലേക്ക് നടന്ന മാർച്ചിന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം നൽകി. മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് നേതാക്കളായ അൽഖാ ലാംബ, ബി ശ്രീനീവാസ് എന്നിവർക്ക് പരിക്കേറ്റു. അതിനിടെ, സമരത്തിന്റെ ഭാഗമാകാൻ കേരളത്തിൽ നിന്നുള്ള കിസാൻ സഭയുടെ സംഘം ഹരിയാന രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിൽ എത്തി. അഞ്ചൂറിലധികം പേരാണ് സമരത്തിനായി എത്തിയത്. നിയമങ്ങൾ പിൻവലിക്കും വരെ ഇവിടെ സമരമിരിക്കുമെന്ന് കിസാൻ സഭാ അറിയിച്ചു.

click me!