
കൊറിയ: മണൽ ഖനനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുണ്ടായ ആക്രമണത്തിൽ ബിജെപി നേതാവ് അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ കൊറിയ ജില്ലയിലാണ് ആക്രമണം നടന്നത്. മേഖലയിലുണ്ടായ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി സോൻഹത് മേഖലയിലെ നൗഗായ് ഗ്രാമത്തിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടവർ സഞ്ചരിച്ചിരുന്ന ഫോർച്യൂണർ എസ്‌യുവി കാർ ഒരുവിഭാഗം തടഞ്ഞുനിർത്തുകയും ട്രക്ക് കൊണ്ട് ഇടിപ്പിച്ച ശേഷം തീയിടുകയുമായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. തീപിടിച്ച കാറിനുള്ളിൽ കുടുങ്ങിയാണ് മൂന്ന് പേർക്കും ജീവൻ നഷ്ടമായത്.
ബിജെപിയുമായി ബന്ധമുള്ള ഭരത് സിംഗ് എന്ന ലല്ല സിംഗ്, വീരേന്ദ്ര പ്രതാപ് സിംഗ്, നാഗേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ മണൽ ഖനന ബിസിനസിനെ ചൊല്ലി ഭരത് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘവും ത്രിപാഠി കുടുംബവും തമ്മിൽ ദീർഘനാളായി ശത്രുത നിലനിന്നിരുന്നു. മുൻപും ഇരുവിഭാഗങ്ങളും തമ്മിൽ നിരവധി പരാതികളും തർക്കങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫോൺ സംഭാഷണത്തിന് ശേഷം ഒരു സംഘം ആളുകൾ എതിർവിഭാഗത്തെ കാണാൻ പോയതോടെയാണ് അക്രമ സംഭവങ്ങളുടെ തുടക്കം. കൊല്ലപ്പെട്ടവർ ഒരു ഫോർച്യൂണർ എസ്‌യുവിയിലും മറ്റൊരു സെഡാൻ കാറിലുമായിരുന്നു സഞ്ചരിച്ചിരുന്നത്.
അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് അക്രമികൾ ഫോർച്യൂണർ കാർ തടഞ്ഞുനിർത്തുകയും ടിപ്പർ ട്രക്ക് ഉപയോഗിച്ച് പലതവണ കാറിനെ ഇടിക്കുകയും ചെയ്തു. ശക്തമായ ഇടിയിൽ കാറിന് വലിയ നാശനഷ്ടം സംഭവിക്കുകയും അതിന്റെ ഡൊറുകൾ ലോക്കാവുകയും ചെയ്തു. ഇതിനാൽ ഉള്ളിലുണ്ടായിരുന്നവർക്ക് പുറത്തുകടക്കാൻ സാധിച്ചില്ല. ഭരത് സിംഗ് സംഭവസ്ഥലത്ത് തന്നെ കാറിനുള്ളിൽ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ നാഗേന്ദ്ര സിംഗിനെ റായ്പൂരിലേക്ക് ചികിത്സയ്ക്കായി മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ വീരേന്ദ്ര പ്രതാപ് സിംഗ് അംബികാപൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്നവർക്ക് നേരെയും ആക്രമണമുണ്ടാവുകയും അവർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആദ്യം വൈകുണ്ഠ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്കും മാറ്റി.
അക്രമികൾ എസ്‌യുവിക്ക് മുകളിൽ ഇന്ധനം ഒഴിച്ച ശേഷമാണ് തീയിട്ടതെന്ന് ചില ദൃക്‌സാക്ഷികൾ ആരോപിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണം പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. വാഹനാപകടത്തിന്റെ ആഘാതത്തിലാണോ അതോ വൈദ്യുതി പോസ്റ്റിലിടിച്ചാണോ തീപിടിച്ചതെന്ന് കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തിവരികയാണ്. സർഗുജ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ദീപക് ഝാ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. ചൊവ്വാഴ്ച രാത്രി 9:30 ഓടെയാണ് ത്രിപാഠി സംഘവും താക്കൂർ സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് സുരേഷ ചൗബേ വ്യക്തമാക്കി.
സംഭവത്തിൽ കൊലപാതകം, കൊലപാതക ശ്രമം, വസ്തുക്കൾ നശിപ്പിക്കൽ, തീവെപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. എഫ്‌ഐആറിൽ ഏഴു മുതൽ ഒൻപത് വരെ പ്രതികളുടെ പേരുകളുണ്ട്. അക്ഷത് ത്രിപാഠി, വിശാൽ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നീ നാല് പ്രധാന പ്രതികളെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള ബാക്കി പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam