
ആഗ്ര: ദീപാവലി ബോണസ് നിഷേധിച്ചതിനെത്തുടർന്ന് ടോൾ പ്ലാസ ജീവനക്കാർ പ്രതിഷേധിച്ചതോടെ കനത്ത നഷ്ടം. തൊഴിലാളികൾ സമരം ചെയ്യുകയും ഗേറ്റുകൾ തുറന്നിടുകയും ചെയ്തതോടെ, ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയിലെ ഫത്തേഹാബാദ് ടോൾ പ്ലാസയിലൂടെ ആയിരക്കണക്കിന് വാഹനങ്ങൾ സൗജന്യമായി കടന്നുപോയി. കേന്ദ്ര സർക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായത്. ഞായറാഴ്ച രാത്രി ജീവനക്കാർ ടോൾ ബൂത്തിൻ്റെ ബൂം ബാരിയറുകൾ തുറന്നുകൊടുത്ത് ധർണ്ണ ആരംഭിക്കുകയായിരുന്നു. ടോൾ നൽകാതെ വാഹനങ്ങൾ കടന്നുപോകുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡൽഹിയെയും ദേശീയ തലസ്ഥാന മേഖലയെയും ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണിത്.
'കഴിഞ്ഞ ഒരു വർഷമായി കമ്പനിയിൽ ജോലി ചെയ്യുന്നു, പക്ഷേ അവർ ബോണസ് നൽകിയിട്ടില്ല. ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും ശമ്പളം പോലും കൃത്യസമയത്ത് നൽകുന്നില്ല. ജീവനക്കാരെ മാറ്റി നിയമിക്കാമെന്നാണ് കമ്പനി ഇപ്പോൾ പറയുന്നത്, ബോണസ് തരില്ലെന്നും പറയുന്നു' പ്രതിഷേധിച്ച ജീവനക്കാരിൽ ഒരാൾ പറഞ്ഞു. ശ്രീസായി, ദത്താർ കമ്പനികൾക്ക് വേണ്ടിയാണ് ഈ ജീവനക്കാർ ജോലി ചെയ്യുന്നത്. ദീപാവലി പ്രമാണിച്ചുള്ള ബോണസ് കഴിഞ്ഞ ആഴ്ച അക്കൗണ്ടിൽ എത്തുമെന്ന് ഉറപ്പുനൽകിയിരുന്നുവെങ്കിലും അത് നടന്നില്ലെന്ന് ജീവനക്കാർ ആരോപിച്ചു. ഞായറാഴ്ച രാത്രി ആരംഭിച്ച സമരം 10 മണിക്കൂറോളം നീണ്ടുനിന്നു. ബോണസ് നൽകുമെന്ന് അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്ന് സമരം പിൻവലിച്ചു. അതേസമയം, കമ്പനി അധികൃതരുടെ ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.