
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ കടുത്ത രാഷ്ട്രീയ നീക്കവുമായി ഡിഎംകെ. കരൂരിൽ വിജയ്യുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിന് ശേഷം ഇരകളെ സന്ദർശിക്കുകയോ മാധ്യമങ്ങളെ കാണുകയോ ചെയ്യാതെ വിജയ് വിമാനത്താവളത്തിലേക്ക് പോകുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഡിഎംകെ കടന്നാക്രമണം നടത്തുന്നത്. വിജയ്യുടെ രാഷ്ട്രീയ നിലപാടുകൾ വെറും വേഷഭംഗി മാത്രമാണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ അഭിമുഖീകരിക്കാൻ അദ്ദേഹം ഭയപ്പെടുന്നുണ്ടെന്നും ഡിഎംകെ ആരോപിക്കുന്നു.
ഡിഎംകെ എംപി പി. വിത്സനാണ് സോഷ്യൽ മീഡിയയിലൂടെ വിജയ്യുടെ 'യഥാർത്ഥ മുഖം' ഇതാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്. ദുരന്തം നടന്ന സ്ഥലത്തിന് സമീപത്തുണ്ടായിട്ടും മാധ്യമങ്ങളോട് പ്രതികരിക്കാനോ ജനങ്ങളെ ആശ്വസിപ്പിക്കാനോ തയ്യാറാകാതെ വിമാനത്താവളത്തിനുള്ളിലേക്ക് വേഗത്തിൽ നടന്നുപോകുന്ന വിജയ്യുടെ ദൃശ്യങ്ങളാണ് വിത്സൻ പങ്കുവെച്ചത്. ഒരു മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദിവസവും വെല്ലുവിളികൾ നേരിടേണ്ടി വരും. വെല്ലുവിളികൾ കണ്ട് ഓടിപ്പോകുന്നവരല്ല ഭരണാധികാരികൾ. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇത്തരം എല്ലാ പ്രതിസന്ധികളെയും നേരിട്ട് ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവാണെന്ന് രാജ്യം കാണുന്നതാണ്," എന്ന് വിത്സൻ കുറിച്ചു.
കരൂർ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാൻ വിജയ് ശ്രമിച്ചുവെന്ന് നേരത്തെയും ഡിഎംകെ ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ വിജയ്യുടെ രാഷ്ട്രീയ പ്രവർത്തനത്തിലെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നതാണെന്നാണ് ഡിഎംകെ പക്ഷം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ്യുടെ സ്വാധീനം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഡിഎംകെയുടെ തന്ത്രപരമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam