
പനജി: വിനോദ യാത്രികര്‍ക്ക് മുന്നറിയിപ്പുമായി ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ആരും ആസ്വദിക്കാനായി സംസ്ഥാനത്തേക്ക് വരേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമാണ് ഗോവ. ഒരുമാസത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. സംസ്ഥാനത്തേക്ക് യാത്ര ചെയ്‌തെത്തുന്ന എല്ലാവരും 14 ദിവസം ക്വാറന്റൈനില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ ഗോവയില്‍ നിര്‍ത്തരുതെന്നും അദ്ദേഹം റെയില്‍വേയോട് ആവശ്യപ്പെട്ടു.
'മെയ് 16ന് ഗോവയില്‍ എത്തുന്ന ട്രെയിനില്‍ 720 പേരാണ് മഡ്ഗാവില്‍ ഇറങ്ങാന്‍ ബുക്ക് ചെയ്തിരിക്കുന്നത്. ദില്ലിയില്‍ നിന്ന് എത്തുന്നവര്‍ ഗോവന്‍ ജനതക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. അവര്‍ ഇവിടെയെത്തിയാല്‍ എന്ത് സംഭവിക്കുമെന്നതില്‍ ഞങ്ങള്‍ ഉത്കണ്ഠാകുലരാണ്. എല്ലാവരോടും ഹോം ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെടും. പക്ഷേ അവര്‍ അങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. അതുകൊണ്ട് തന്നെ ട്രെയിനിന് ഗോവയില്‍ സ്‌റ്റോപ് അനുവദിക്കരുതെന്ന് റെയില്‍വേയോട് ആവശ്യപ്പെടുകയാണ്'.-പ്രമോദ് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍. സ്റ്റോപ് റദ്ദാക്കാനുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. വ്യാഴാഴ്ച എട്ടുപേര്‍ക്കാണ് ഗോവയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam