
കൊല്‍ക്കത്ത: ബംഗാളില്‍ ദിവസങ്ങളായി സമരം ചെയ്തു വരുന്ന ബംഗാൾ ജൂനിയര്‍ ഡോക്ടര്‍മാര്‍, മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിച്ചു. വൈകീട്ട് മൂന്ന് മണിക്കാണ് ചര്‍ച്ച. തുറന്ന ചർച്ച എന്ന ഡോക്ടർമാരുടെ ആവശ്യം അംഗീകരിക്കില്ല. എന്നാല്‍ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളെ കാണും. ബംഗാൾ സെക്രട്ടറിയേറ്റിൽ വച്ചാകും ചർച്ച നടക്കുക.
അതേസമയം സമരം ചെയ്യുന്ന ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎംഎ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗം ഉൾപ്പടെയുള്ള അവശ്യ സർവിസുകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ക്ഷണം ഇന്നലെ ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചിരുന്നു. ചര്‍ച്ച നടക്കുന്ന സ്ഥലവും സമയവും മമതയ്ക്ക് തീരുമാനിക്കാമെങ്കിലും മാധ്യമങ്ങളുടെ സാന്നിധ്യത്തിലാവണമെന്ന ഉപാധിയാണ് സമരക്കാര്‍ വച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഇതിന് തയ്യാറായില്ല.
ഒപ്പം ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കഴിഞ്ഞ പത്തിന് കൊല്‍ക്കത്ത എന്‍ആര്‍എസ് ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. തുടക്കം മുതലേ സമരക്കാര്‍ക്ക് അനുകൂല നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam