
ചണ്ഡിഗഡ്: യുദ്ധവിമാന അപകടത്തിൽ പൈലറ്റിനെ രക്ഷിക്കാനാകുന്ന പുതിയ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ). ചണ്ഡിഗഡിലെ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിലാണ് പരീക്ഷണം നടന്നത്. ഈ പരീക്ഷണം വിജയിച്ചതോടെ പൈലറ്റിനെ രക്ഷിക്കാൻ സാങ്കേതിക സംവിധാനമുള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ ഇന്ത്യ ഭാഗമായി.
യുദ്ധ വിമാനങ്ങൾക്കായുള്ള എമർജൻസി എസ്കേപ്പ് സംവിധാനം 800 കി.മീ/മണിക്കൂർ വേഗതയിലാണ് പരീക്ഷിച്ച് വിജയിച്ചതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. പൈലറ്റുമാർക്കുള്ള നിർണായക സുരക്ഷാ സംവിധാനമാണിത്. ഈ അടിയന്തര രക്ഷപ്പെടൽ ശൃംഖലയിൽ മൂന്ന് ഘട്ടങ്ങളാണുള്ളത്. കനോപ്പി വിച്ഛേദിക്കൽ, ഇജക്ഷൻ സീക്വൻസിംഗ്, പൈലറ്റിനെ രക്ഷപ്പെടുത്തൽ എന്നിവയാണത്. അടിയന്തര സാഹചര്യത്തിൽ, പൈലറ്റിന് വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ ഈ ഘട്ടങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ശരിയായ ക്രമത്തിൽ സംഭവിക്കേണ്ടതുണ്ട്. ഉയർന്ന വേഗതയിൽ ആയിരിക്കുമ്പോൾ പോലും പൈലറ്റിനെ സുരക്ഷിതനാക്കാൻ ഈ എമർജൻസി എസ്കേപ്പ് സംവിധാനത്തിലൂടെ കഴിയുമെന്ന് മന്ത്രി പറയുന്നു.
ഈ പരീക്ഷണത്തിൽ നിന്നുള്ള വിവരങ്ങൾ എമർജൻസി എസ്കേപ്പ് സംവിധാനം സംബന്ധിച്ച സാങ്കേതികവിദ്യയുടെ മെച്ചപ്പെടുത്തലിന് സഹായകമാകും. വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും തദ്ദേശീയമായി വിമാനങ്ങൾക്ക് സുരക്ഷാ മുൻകരുതലുകൾ ഒരുക്കുന്നതിനും ഇത്തരം പരീക്ഷണങ്ങൾ ഇന്ത്യയ്ക്ക് സഹായകരമാകും. യുദ്ധ വിമാനങ്ങളിൽ ഈ എസ്കേപ്പ് സംവിധാനം വിന്യസിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് രാജ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam