ആഴ്ചയിലൊരിക്കൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് റമസാൻ വരെ നടപ്പിലാക്കില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ
കവരത്തി: ലക്ഷദ്വീപിൽ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് റമസാൻ വരെ നടപ്പിലാക്കില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ. ബുധനാഴ്ച വാഹന നിരോധനത്തിനെതിരായ ഹർജിയിലാണ് റമസാൻ വരെ ഉത്തരവ് നടപ്പാക്കില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈക്കോടതിയെ അറിയിച്ചത്. കേസ് മാർച്ച് 16ന് വീണ്ടും പരിഗണിക്കും. ദ്വീപ് നിവാസികൾക്കിടയിൽ കാൽനടയാത്രയും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുക വഴി ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതുമാണ് ഈ പുതിയ ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നേരത്തെ വിശദമാക്കിയത്. ഈ മാസം 25-ാം തീയതി മുതൽ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരുമെന്നുായിരുന്നു ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചിരുന്നത്.പ്രകൃതിരമണീയമായ ദ്വീപിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും ഈ തീരുമാനം ഏറെ സഹായകമാകുമെന്ന വിലയിരുത്തലും നീക്കത്തിലൂടെ അധികൃതർക്കുണ്ടായിരുന്നു.


