വിഷയത്തിൽ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്. പാകിസ്ഥാൻ വിഷയം അന്വേഷിക്കുമെന്നാണ് കരുതുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ കർശന നടപടിയുണ്ടാകണമെന്നും അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ദില്ലി: ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷൻ വളപ്പിൽ ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും വിഷയത്തിൽ കർശനനടപടി വേണമെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണഭീഷണി നിലനിൽക്കെയാണ് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷൻ വളപ്പിൽ ഡ്രോൺ കണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇക്കാര്യം സ്ഥീരീകരിച്ച വിദേശകാര്യമന്ത്രാലയം ശനിയാഴ്ച്ചയാണ് സംഭവം നടന്നതെന്ന് അറിയിച്ചു. വിഷയത്തിൽ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിച്ചെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ കർശനനടപടിയെടുക്കണ് പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടെന്നും വ്യക്തമാക്കി. പത്താൻകോട്ട് അടക്കം ഭീകരരാക്രമണങ്ങളിൽ പ്രതികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പാക്കിസ്ഥാൻ തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഞാറാഴ്ച്ച പുലർച്ച ജമ്മു വിമാനത്താവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപാണ് ഹൈക്കമ്മീഷൻ വളപ്പിൽ ഡ്രോൺ കണ്ടത്. ഹൈക്കമീഷനിൽ ഔദ്യോദിക പരിപാടി നടക്കുന്നതിനിടെയാണ് ഡ്രോൺ കണ്ടതെന്നുമാണ് റിപ്പോർട്ടുകൾ.
അതേ സമയം, പുൽവാമ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലെ രാജ്‌പോറ ഗ്രാമത്തില്‍ ഒളിച്ച ഭീകരെ കണ്ടെത്താനുളള നീക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ആക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ഇതിനിടെ പുലർച്ച 4.45ന് അന്താരാഷ്ട്ര അതിർത്തിയായ അര്‍ണിയ സെക്റ്ററിൽ ഡ്രോൺ കണ്ടത്. തുടർന്ന് സുരക്ഷ പരിശോധനയിലായിരുന്നു ബിഎസ്എഫ് സംഘം ഡ്രോണിന് വെടിവെച്ചു. ഇതോടെ ഇത് അപ്രത്യക്ഷമായി. ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാനുള്ള നടപടികൾക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് വ്യോമസേന മേധാവി ആർകെഎസ് ബദൗരിയ അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona