ജമ്മുവിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് മുകളില്‍ ഡ്രോണുകള്‍; സൈന്യം 25 റൗണ്ട് വെടിയുതിര്‍ത്തു

By Web TeamFirst Published Jun 28, 2021, 3:52 PM IST
Highlights

ജമ്മുവിലെ രാത്നുചാക്ക്, കാലുചാക്ക് സൈനിക സങ്കേതങ്ങള്‍ക്ക് മുകളിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്.

ജമ്മു: ജമ്മുവിലെ വിമാനതാവളത്തിന് നേരെ ഞായറാഴ്ചയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ജമ്മുവിലെ സൈനിക താവളത്തിന് നേരെയും ഡ്രോണ്‍ ആക്രമണത്തിന് ശ്രമം നടന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ ആര്‍മി ക്യാംപിന്‍റെ മുകളിലേക്ക് രണ്ട് ഡ്രോണുകള്‍ പ്രവേശിച്ചെന്നും. സുരക്ഷ സൈനികരുടെ സമയോചിതമായ ഇടപെടല്‍ ഡ്രോണുകള്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത് തടഞ്ഞുവെന്നുമാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജമ്മുവിലെ രാത്നുചാക്ക്, കാലുചാക്ക് സൈനിക സങ്കേതങ്ങള്‍ക്ക് മുകളിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സൈനികര്‍ ഉടന്‍ തന്നെ അതിനെ വെടിവച്ചിടാന്‍ ശ്രമിച്ചതോടെ ഡ്രോണുകള്‍ പിന്തിരിഞ്ഞ് പറന്നു. സുരക്ഷ സൈനികര്‍ 20 മുതല്‍ 25 റൗണ്‍ വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവസ്ഥലത്ത് സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേ സമയം ജമ്മു വിമാനത്താവള സ്ഫോടനത്തിൽ ആർഡിഎക്സ് ഉപയോഗിച്ചെന്ന് സംശയം. രണ്ടു കിലോ വീതം സ്ഫോടകവസ്തു ഡ്രോണുകൾ വർഷിച്ചു എന്നാണ് നി​ഗമനം. നൂറു മീറ്റർ മാത്രം ഉയരത്തിൽ നിന്നാണ് സ്ഫോടകവസ്തു ഇട്ടത്. ഇത് ഇന്ത്യയിൽ നിന്ന് തന്നെ അയച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്. 

അന്വേഷണം ഇന്ന് ഔദ്യോഗികമായി എൻഐഎക്ക് കൈമാറിയേക്കും.

ജമ്മു വിമാനത്താവളത്തിലെ വ്യോമസേന മേഖലയിൽ ഇന്നലൊണ്  ഭീകരാക്രമണം ഉണ്ടായത്. പുലർച്ചെ നടന്ന ഇരട്ട സ്ഫോടനത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വ്യോമസേനയുടെ ഒരു കെട്ടിടം തകർന്നു. ഡ്രോൺ ഉപയോഗിച്ചുള്ള സ്ഫോടനമെന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ് അറിയിച്ചു. ജമ്മുവിൽ തിരക്കുള്ള സ്ഥലങ്ങളിൽ സ്ഫോടനം നടത്താനുള്ള മറ്റൊരു നീക്കം ജമ്മുകശ്മീർ പൊലീസ് തകർത്തു.  

ഇന്നലെ പുലർച്ചെ 1.35നായിരുന്നു ആദ്യ സ്ഫോടനം. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടാമത്തെ സ്ഫോടനം ഉണ്ടായി. വിമാനത്താവളത്തിലെ വ്യോമസേന നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഏര്യയിലെ ഒരു കെട്ടിടത്തിലാണ് ആദ്യം സ്ഫോടകവസ്തു വന്നു വീണത്. കെട്ടിടത്തിൻറെ മേൽക്കൂര തകർന്നു. മറ്റൊരു സ്ഫോടനം നടന്നത് അടുത്തുള്ള തുറസ്സായ സ്ഥലത്ത്. സ്ഫോടനത്തിൽ അടുത്തുള്ള വീടുകളും വിറച്ചതായി നാട്ടുകാർ പറഞ്ഞു. 

ഡ്രോൺ ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ വർഷിച്ചു എന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ് സ്ഥിരീകരിച്ചു. വ്യോമസേനയുടെ പട്രോളിംഗ് സംഘം ഡ്രോൺ കണ്ടു എന്നാണ് റിപ്പോർട്ടുകൾ. എൻഎസ്ജി ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വിശദപരിശോധന നടത്തി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻറെ നേതൃത്വത്തിൽ എൻഐഎ സംഘവും അന്വേഷണം തുടങ്ങി. 

click me!