
ദില്ലി: രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് സംബന്ധിച്ച് ഞെട്ടിക്കുന്ന നിരീക്ഷണങ്ങളുമായി സര്‍വ്വകലാശാല അധ്യാപിക. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരെ ഔപചാരിക വിദ്യാഭ്യാസം നേടുന്നതില്‍ കുറവ് വരുത്തുന്നത് വര്‍ധിപ്പിക്കുന്നതില്‍ ബുര്‍ഖ, ചെറിയ പ്രായത്തിലെ വിവാഹം, വിദ്യാഭ്യാസം നേടുന്നതിനേക്കുറിച്ചുള്ള ഉദാസീനത എന്നിവ കാരണമാകുന്നതായി പഠനം. ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ പ്രൊഫസറായ റുബീന തബാസത്തിന്റെ പഠനത്തിലാണ് നിര്‍ണായക നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത്. സ്റ്റാറ്റസ് ഓഫ് മുസ്ലിം ഡ്രോപ് ഔട്ട് ഇന്‍ കംപാരിറ്റീവ് പെര്‍സ്പെക്ടീവ് എന്ന പഠനത്തിലാണ് രാജ്യത്താകമാനമുള്ള സ്ഥിതി വിലയിരുന്നത്.
പഠനം പൂര്‍ത്തിയാകാത്ത മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് റുബീനയുടേത്. സ്കൂളില്‍ ചേരുന്ന മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരുടെ എണ്ണം കുറയുന്നതായും പഠനം പൂര്‍ത്തിയാക്കത്തവരുടെ എണ്ണം കുടുന്നതായും പഠനം നിരീക്ഷിക്കുന്നു. ജനസംഖ്യയുടെ 27 ശതമാനം ആളുകള്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള പശ്ചിമ ബംഗാളില്‍ പഠനം പാതി വഴിക്ക് നിര്‍ത്തുന്നവര്‍ 27.2 ശതമാനം കുട്ടികളാണ്. ഇവിടെ ഹിന്ദു വിദ്യാര്‍ത്ഥികളുടെ സ്ഥിതി 22 ശതമാനമാണെന്നും പഠനം വിശദമാക്കുന്നു. ബീഹാറില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരുടെ കൊഴിഞ്ഞ് പോക്ക് 13.9 ശതമാനമാണ്. എന്നാല്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരുടെ വരുമാനത്തില്‍ സാരമായ വര്‍ധനയുണ്ട്. എന്നാല്‍ വിദ്യാഭ്യാസത്തില്‍ കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്നും പഠനം വിശദമാക്കുന്നു.
മൗലാന അബുള്‍ കലാം ആസാദിന് ശേഷം ഒരു മുസ്ലിം നേതാവ് പോലും വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയിട്ടില്ലെന്നും പഠനം നിരീക്ഷിക്കുന്നു. ഇന്‍സ്റ്റിറ്റയൂട്ട് ഓഫ് ഒബ്ജെക്റ്റീവ് സ്റ്റഡീസ് ആണ് പഠനം പുറത്ത് വിട്ടിട്ടുള്ളത്. കൊഴിഞ്ഞ് പോക്കിന്‍റെ ദേശീയ ശരാശരിയേക്കാളും കൂടുതലാണ് മുസ്ലിം വിഭാഗത്തിന്‍റേതെന്നും റുബീന വിശദമാക്കുന്നു. ദേശീയ ശരാശരി 18.96 എന്നായിരിക്കെ മുസ്ലിം വിഭാഗത്തില്‍ ഇത് 23.1 ശതമാനമാണ്. പശ്ചിമ ബംഗാള്‍, ലക്ഷദ്വീപ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊഴിഞ്ഞ് പോക്ക് അധികമാണെന്നും പഠനം പറയുന്നു. പഠനത്തിന് പ്രാധാന്യമുണ്ട് എന്നാല്‍ അത് നല്‍കുന്നത് വേണ്ട രീതിയിലല്ലെന്നും പഠനം നിരീക്ഷിക്കുന്നു. 6-14 വയസ് വരെയുള്ള കുട്ടികള്‍ക്ക് നിയമം അനുസരിച്ച് വിദ്യാഭ്യാസം രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ 15 വയസിന് ശേഷം മുസ്ലിം സമുദായത്തില്‍ രക്ഷിതാക്കള്‍ കുട്ടികളെ ജോലി ചെയ്യുന്നതിന് നിര്‍ബന്ധിതരാക്കുന്നു.
മുസ്ലിം സമുദായത്തിലുള്ളവര്‍ ഭൂരിപക്ഷമായുള്ള ജമ്മു കശ്മീരിലും സ്ഥിതികളില്‍ ഒട്ടും വ്യത്യാസമില്ല. ജമ്മു കശ്മീരില്‍ കൊഴിഞ്ഞു പോക്ക് പ്രീ പ്രൈമറി വിഭാഗത്തില്‍ ഹിന്ദു സമുദായത്തില്‍ 0 ശതമാനവും മുസ്ലിം വിഭാഗത്തില്‍0.7 ശതമാനവുമണ്, പ്രൈമറി ക്ലാസുകളില്‍ ഹിന്ദു സമുദായത്തില്‍ ഇത 6.5 ശതമാനവും മുസ്ലിം വിഭാഗത്തില്‍ 5.5 ശതമാനവുമാണ്. ഇതില്‍ തന്നെ മധ്യ വര്‍ഗ കുടുബത്തിന് മുകളിലുള്ള ഹിന്ദുക്കളില്‍ 6 ശതമാനവും മുസ്ലിംകളില്‍ 12.8 ശതമാനവുമാണ്. എന്നാല്‍ സെക്കണ്ടറി ക്ലാസുകളിലേക്ക് എത്തുമ്പോള്‍ ഹിന്ദു വിഭാഗത്തില്‍ 17.3 ശതമാനവും മുസ്ലിം സമുദായത്തില്‍ 25.8 ശതമാനവുമാണ്. എന്നാല്‍ ഹയര്‍ സെക്കണ്ടറി ക്ലാസുകളില്‍ കൊഴിഞ്ഞ് പോക്കിന്‍റെ തോത് ഹിന്ദു സമുദായത്തിലും മുസ്ലിം സമുദായത്തിലും ഏറെക്കുറെ സമാനമാണ്. മുസ്ലിം വിഭാഗത്തില്‍ 15.4 ശതമാനവും ഹിന്ദു വിഭാഗത്തില്‍ 15 ശതമാനവുമാണ് കൊഴിഞ്ഞ് പോക്ക്.
2011 ലെ സെന്‍സസ് അനുസരിച്ച് അസമില്‍ ജനസംഖ്യയുടെ 34.22 ശതമാനം പേര്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. അസമില മുസ്ലിം വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് ആശങ്കപ്പെടുത്തുന്നതാണ്. പ്രൈമറി ക്ലാസുകളില്‍ 5.9 ശതമാനം മുസ്ലിം വിദ്യാര്‍ത്ഥികളാണ് പഠനം അവസാനിപ്പിക്കുന്നത്. സെക്കണ്ടറി ക്ലാസുകളില്‍ ഇത് 26 ശതമാനവും ഹയര്‍ സെക്കണ്ടറി ക്ലാസുകളില്‍ 30.2 ശതമാനവുമാണ്. ബിരുദാനന്തര പഠനം തേടുന്ന മുസ്ലിം വിദ്യാര്‍ത്ഥികളില്‍ 9.6 ശതമാനം പേരാണ് കൊഴിഞ്ഞ് പോകുന്നത്. ജാര്‍ഖണ്ഡ്, കര്‍ണാടക, ഗുജറാത്ത്, കേരളം, തെലങ്കാന, ദില്ലി അടക്കമുള്ള സംസ്ഥാനങ്ങളിലും ഇതേ ട്രെന്‍ഡ് തന്നെയാണ് കാണാന്‍ കഴിയുന്നതെന്നും പഠനം വിലയിരുത്തുന്നു.
മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞ് പോക്കിന് നിഖാബും ചെറുപ്രായത്തിലെ വിവാഹവും വലിയൊരു കാരണമാണെന്നും പഠനം വിലയിരുത്തുന്നു. മൗലാന അസാദ് വിദ്യാഭ്യാസ ഫെലോഷിപ്പ് നരേന്ദ്ര മോദി സര്‍ക്കാര്‍ അവസാനിപ്പിച്ചതും കര്‍ണാടകയില ബുര്‍ഖ, നിഖാബ് ധരിക്കുന്നതിലെ വിലക്കും മുസ്ലിം പെണ്‍കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് കൂടാന്‍ കാരണമായിട്ടുണ്ടെന്നും റുബീന പഠനത്തില്‍ വിശദമാക്കുന്നു. അസമില്‍ മദ്രസകള്‍ അടച്ച് പൂട്ടിയതും കൊഴിഞ്ഞ് പോക്ക് കൂടാന്‍ കാരണമായി. ശരിയായ നേതൃത്വമില്ലാത്തതാണ് മുസ്ലിം വിഭാഗത്തിലെ ഈ കൊഴിഞ്ഞ് പോക്കിന് കാരണമായി റുബീന വിശദമാക്കുന്നത്. രാജ്യത്തെ 14.23 ശതമാനം മുസ്ലിംകള്‍ വളരെ പാവപ്പെട്ടവരാണ്.
മറ്റ് സമുദായങ്ങളെ പോലെ സമ്പാദിക്കുന്നുവെങ്കിലും വിദ്യാഭ്യാസത്തിനായി മുസ്ലിം വിഭാഗം പണം ചെലവിടുന്നത് കുറവാണ്. എന്നാല്‍ രാജ്യത്തെ ന്യൂനപക്ഷമായ ക്രിസ്ത്യാനികളുടെ പ്രധാന പരിഗണന വിദ്യാഭ്യാസമാണെന്നും പഠനം പറയുന്നു. മറ്റ് സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ദുര്‍ബലര്‍ മുസ്ലിം സമുദായത്തിലാണുള്ളത്. മുസ്ലിം സമുദായത്തില്‍ ആണ്‍കുട്ടികളുടെ പഠനത്തിന്‍റെ കാര്യങ്ങളിലും വലിയ മാറ്റങ്ങളില്ല. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് വിദ്യാഭ്യസത്തില്‍ ഏറെ പിന്നിലായിരുന്നു എസ് സി, എസ് ടി വിഭാഗങ്ങളില്‍ വരെ സ്വാതന്ത്ര്യ ലബ്നധിക്ക് ശേഷം കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്.