
മേദിനി നഗർ: മദ്യപിച്ചെത്തി ഭർത്താവ് ഭാര്യയെ നിലത്തടിച്ചു കൊന്നു. തന്നെപ്പോലെ ഭാര്യയും മദ്യപിച്ചതിനേ ചൊല്ലിയുള്ള വാക്കേറ്റത്തിനിടെയാണ് കൊലപാതകം. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് ക്രൂരത അരങ്ങേറിയത്. രാംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദാതം ബഡി ജാരിയയിലെ വീട്ടിലാണ് അക്രമ സംഭവങ്ങൾ നടന്നത്. ഉപേന്ദ്ര പാരിയ എന്ന 25കാരനെയാണ് സംഭവ്തിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തത്. ശിൽപി ദേവി എന്ന 22കാരിയൊണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം മേദിനിറായ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി എത്തിച്ചിരിക്കുകയാണ്.
വീട്ടിലേക്ക് ശിൽപി ദേവി മദ്യപിച്ച് എത്തിയതാണ് മദ്യപിച്ചിരുന്ന ഉപേന്ദ്രയെ കുപിതനാക്കിയത്. ഇതിനേ ചൊല്ലിയുള്ള തർക്കം രൂക്ഷമാവുകയായിരുന്നു. ഇതോടെ ഉപേന്ദ്ര ശിൽപിയെ നിലത്ത് നിന്ന് ഉയർത്തിയ ശേഷം തറയിൽ അടിക്കുകയായിരുന്നു. മൂന്ന് വർഷം മുൻപാണ് ഇവർ വിവാഹിതരായത്. സംഭവം നടക്കുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായാണ് ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. ദമ്പതികൾക്ക് ഒരു കുട്ടിയുമുണ്ട്.
ഗാർഹിക പീഡനത്തിനും കൊലപാതകത്തിനും കേസെടുത്ത പോലീസ്, ഭർത്താവിനെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.