
ദുബായ്: ഇന്ത്യൻ വ്യവസായി ബി ആർ ഷെട്ടിക്ക് തിരിച്ചടി. 381 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നൽകണമെന്ന് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ഉത്തരവിട്ടു. വായ്പയുമായി ബന്ധപ്പെട്ട് നൽകിയ വ്യക്തിഗത ഗ്യാരണ്ടിയിൽ ഷെട്ടി കള്ളം പറഞ്ഞുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിർണ്ണായക വിധി. എൻഎംസി ഹെൽത്ത് കെയറിന് 415 കോടി രൂപ വായ്പ നൽകിയതുമായി ബന്ധപ്പെട്ട് 2018 ഡിസംബറിൽ ഷെട്ടി വ്യക്തിഗത ഗ്യാരണ്ടിയിൽ ഒപ്പിട്ടിരുന്നോ എന്നതായിരുന്നു കേസിൻ്റെ പ്രധാന വിഷയം.
ഇത് നിഷേധിച്ച ഷെട്ടി, തന്റെ പേരിലുള്ള ഒപ്പ് വ്യാജമാണെന്നും വായ്പ നൽകിയ ബാങ്ക് സിഇഒയെ താൻ കണ്ടിട്ടില്ലെന്നും വാദിച്ചു. ഷെട്ടിക്ക് കീഴിലായിരുന്ന എൻ.എം.സി ഹെൽത്ത് കെയറിനായുള്ള 415 കോടി രൂപ വായ്പ്പയ്ക്ക് 2018ലാണ് ഷെട്ടി വ്യക്തിഗത ഗ്യാരണ്ടി നൽകിയത്. വായ്പയെ കുറിച്ചറിയില്ലെന്ന വാദം പൊളിച്ച് തെളിവായി 2020ലെ ഷെട്ടിയുടെ തന്നെ ഇമെയിൽ കോടതിയിലെത്തി. വ്യക്തിഗത ഗ്യാരണ്ടിയെ കുറിച്ച് പറയുന്നതായിരുന്നു മെയിൽ. ഒപ്പ് വ്യാജമാണെന്ന വാദം പൊളിച്ചാണ് ബാങ്ക് സിഇഒ ഇതിനായി മാത്രം അബുദാബിയിലെ എൻഎംസി ഓഫീസിൽ പോയതായുള്ള മൊഴികളും ഫോട്ടോകളും എത്തിയത്.
സാക്ഷി മൊഴികളും രേഖകളും എതിരായതോടെയാണ് 381 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നൽകണമെന്ന് ഉത്തരവിട്ടത്. ജീവനക്കാർക്കിടയിൽ തന്റെ ഒപ്പ് കോപ്പിയടിക്കാൻ മത്സരം തന്നെ ഉണ്ടായിരുന്നുവെന്നും അതിന്റെ ഫലമാണ് താൻ അനുഭവിക്കുന്നതെന്നും കോടതിയിൽ ഷെട്ടി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കയ്യക്ഷര വിദഗ്ദരും ഷെട്ടിയുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി.വായ്പ്പയെ കുറിച്ച് അറിയില്ലെന്ന വാദം കോടതിയിൽ അംഗീകരിക്കപ്പെട്ടില്ല. ഷെട്ടിക്ക് കീഴിലായിരുന്ന എൻ.എം.സി ഹെൽത്ത് കൈയർ തകർന്നതിന് തുടർച്ചയായാണ് വിധി. വിധി പ്രകാരം പലിശ ഉൾപ്പെടെ 381 കോടി രൂപയാണ് ഷെട്ടി എസ്.ബി.ഐക്ക് നൽകേണ്ടത്. പൂർണ്ണമായി പണമടയ്ക്കുന്നത് വരെ ഈ തുകയ്ക്ക് പ്രതിവർഷം 9% അധിക പലിശയും ബാധകമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam