സൂരജ് ലാമ കേസില്‍ പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. കേസ് എടുത്തിട്ട് ലാമയെ കണ്ടെത്താൻ പോലീസ് എന്ത് ചെയ്തു എന്ന് കോടതി ചോദിച്ചു
കൊച്ചി: സൂരജ് ലാമ കേസില്‍ പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. കേസ് എടുത്തിട്ട് ലാമയെ കണ്ടെത്താൻ പോലീസ് എന്ത് ചെയ്തു എന്ന് കോടതി ചോദിച്ചു. സംഭവത്തില്‍ ലജ്ജ തോന്നുന്നു എന്നും നെടുമ്പാശ്ശേരി എസ്എച്ചഒ തിങ്കളാഴ്ച ഹാജരാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പൊലീസ് ലാമയുടെ ഡിഎൻഎ പരിശോധന റിപ്പോർട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. ലാമയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
കുവൈറ്റ് മദ്യ ദുരന്തത്തിൽ ഇരയായി ഓർമ്മശക്തി നഷ്ടപ്പെട്ടാണ് ലാമ കേരളത്തിലെത്തിയത്. കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെടുകയായിരുന്നു. കൊൽക്കത്ത സ്വദേശി സൂരജ് ലാമ മരിച്ചു എന്ന് ഇന്നാണ് സ്ഥിരീകരണം വന്നത്. രണ്ടുമാസത്തിനുശേഷം ഡിഎൻഎ പരിശോധനാഫലം പുറത്തുവരികയായിരുന്നു. ഇത് സംഭവിച്ചത് കേരളത്തിലാണ് എന്നതാണ് തന്നെ നിരാശപ്പെടുത്തുന്നതെന്ന് ലാമയുടെ മകൻ സാൻടൻ ലാമ പ്രതികരിച്ചു.
ഒക്ടോബർ അഞ്ചിന് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ ശേഷം കാണാതായ സൂരജ് ലാമയ്ക്കായി മകൻ നടത്തിയ തെരച്ചിൽ ആര്‍ക്കും മറക്കാനാവാത്തതാണ്. പൊലീസ് കണ്ടെത്തി കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിനുശേഷവും ഓർമ്മശക്തി നഷ്ടപ്പെട്ട ലാമ അവിടെനിന്നും പോയിരുന്നു. മകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിക്ക് പിന്നാലെ കോടതി നിർദ്ദേശിച്ചതിനെത്തുടർന്ന് പ്രത്യേക അന്വേഷണസംഘം ലാമയ്ക്കായി തിരച്ചിൽ നടത്തി. രണ്ടുമാസം മുൻപാണ് കളമശ്ശേരി എച്ച്എംടി പരിസരത്തു നിന്നും ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. പിന്നീട് ഡിഎൻഎ പരിശോധന ഫലത്തിന് വേണ്ടി കുടുംബം കാത്തിരിക്കുകയായിരുന്നു.



