
തിഹാർ: നിർഭയ കേസ് കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി തിഹാർ ജയിലിൽ ഡമ്മി പരീക്ഷണം നടത്തി. കല്ലും മണ്ണൂ നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകൾ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്.
അതേസമയം, നിര്‍ഭയ കേസിലെ കുറ്റവാളിയായ പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി തള്ളി. ഇദ്ദേഹത്തിന്റെ തിരുത്തൽ ഹര്‍ജി ഇന്ന് രാവിലെ സുപ്രീംകോടതി തള്ളിയിരുന്നു. വധശിക്ഷ നാളെ നടപ്പാക്കാനുള്ള മരണവാറണ്ട് നിലനിൽക്കെയാണ് കേസിലെ അവസാന തിരുത്തൽ ഹര്‍ജിയും ദയാഹർജിയും തള്ളിയത്. മറ്റ് മൂന്നുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതാണ്.
മരണവാറണ്ട് പ്രകാരം മാര്‍ച്ച് മൂന്നിനാണ് നിര്‍ഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റേണ്ടത്. അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവര്‍ക്കെതിരെയുള്ള വധശിക്ഷയാണ് നടപ്പാക്കാന്‍ പോകുന്നത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് നാല് കുറ്റവാളികൾക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്. അതിനാൽ വളരെ വിശാലമായ രീതിയിലാണ് തൂക്കുമരത്തട്ട് തയ്യാറാക്കുന്നതെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
2012 ഡിസംബര്‍ 16നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. .പീഡനത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29ന് മരണം സംഭവിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam