ഇന്നലെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില, 45.9 ഡിഗ്രി യുപിയിൽ, ചൂടിൽ നിന്ന് കൊടും ചൂടിലേക്ക് ഉത്തരേന്ത്യ

By Web TeamFirst Published Apr 29, 2022, 5:22 PM IST
Highlights

ഉത്തരേന്ത്യ കൊടും ചൂടിലേക്ക്. മധ്യ ഇന്ത്യയിലും വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലും ഉഷ്ണ തരംഗം അടുത്ത 5 ദിവസം കൂടിയുണ്ടാകുമെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ദില്ലി: ഉത്തരേന്ത്യ കൊടും ചൂടിലേക്ക്. മധ്യ ഇന്ത്യയിലും വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലും ഉഷ്ണ തരംഗം അടുത്ത 5 ദിവസം കൂടിയുണ്ടാകുമെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. രാജസ്ഥാൻ, ദില്ലി, ഒഡീഷ, ഹരിയാന, യു പി സംസ്ഥാനങ്ങൾക്കും  ജാഗ്രത നിർദ്ദേശമുണ്ട്. 

ദില്ലിയിൽ യെല്ലോ അലർട്ട് തുടരും. രാജസ്ഥാനിൽ ഓറഞ്ച് അലർട്ടാണ്. കാലാവസ്ഥ കണക്കിലെടുത്ത്ഒഡീഷയിൽ സ്കൂളുകൾക്ക്  ഈ മാസം മുപ്പത് വരെ അവധി നൽകി. അതേസമയം ഇന്നലെ രാജ്യത്ത്  ഉയർന്ന താപനില രേഖപെടുത്തിയത് ഉത്തർപ്രദേശിലെ  പ്രയാഗ് രാജിലാണ്, 45.9 ഡിഗ്രിയാണ് ഇവിടുത്തെ താപനില. രണ്ട് ദിവസത്തിനുള്ളിൽ മറ്റു ഇടങ്ങളിൽ താപനില നാൽപത്തിയഞ്ച് കടക്കുമെന്നാണ് പ്രവചനം.

പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്ന കേസിലും ജിഗ്നേഷ് മേവാനിക്ക് ജാമ്യം

ഗുവാഹത്തി: തുടർച്ചയായി രണ്ട് കേസുകളിൽ പെട്ട് അറസ്റ്റിലായ സ്വതന്ത്ര ദളിത് എംഎൽഎ ജിഗ്നേഷ് മേവാനിയ്ക്ക് രണ്ടാം കേസിൽ ജാമ്യം. പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്ന കേസിലാണ് ഗുജറാത്തിലെ വദ്ഗാമിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎയായ മേവാനിക്ക് ജാമ്യം ലഭിച്ചത്. 

അറസ്റ്റ് ചെയ്ത് കൊണ്ടുപോയതിനിടെ പൊലീസുദ്യോഗസ്ഥയെ അപമാനിച്ചുവെന്നാരോപിച്ചാണ് ജിഗ്നേഷ് മേവാനിക്കെതിരെ വീണ്ടും കേസെടുത്ത് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റിട്ടതിനാണ് അസം പൊലീസ് ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തത്. 

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വരുന്ന അതേ ദിവസമായിരുന്നു മേവാനി അറസ്റ്റിലായത്. അസമിലെ ഗുവാഹത്തിയിൽ റജിസ്റ്റർ ചെയ്ത കേസിൽ അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. പാലൻപൂർ സർക്യൂട്ട് ഹൗസിൽ വച്ച് അറസ്റ്റിലായ മേവാനിയെ പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഗുവാഹത്തിയിലേക്കും കൊണ്ടുപോയിരുന്നു. 

തന്നെ അറസ്റ്റ് ചെയ്തത് മോദിയുടെ പ്രതികാരരാഷ്ട്രീയത്തിന്‍റെ തെളിവാണെന്ന് നേരത്തേ മേവാനി പ്രതികരിച്ചിരുന്നു. അസമിലെ കൊക്രഝാറിൽ നിന്നുള്ള പ്രാദേശിക ബിജെപി നേതാവ് അരൂപ് കുമാർ ഡേ നൽകിയ പരാതിയിലാണ് നേരത്തേ മേവാനിയെ അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, ആരാധനാലയത്തെച്ചൊല്ലി പ്രകോപനപരമായ പ്രസ്താവനകൾ നടത്തി, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നേരത്തേ അറസ്റ്റ് രേഖപ്പെടുത്തിയത്. 

2021 സെപ്റ്റംബറിൽ ജിഗ്നേഷ് മേവാനി കോൺഗ്രസിന് തന്‍റെ തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദി ഭരണകൂടത്തെ ശക്തമായി വിമർശിച്ചിരുന്ന മേവാനി, ദളിത് അധികാർ മഞ്ച് എന്ന പേരിലുള്ള രാഷ്ട്രീയപാർട്ടിയുടെ കൺവീനർ കൂടിയാണ്. മേവാനിയുടെ ചില ട്വീറ്റുകൾ ഈയിടെ, കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. 

ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മേവാനി. മാധ്യമപ്രവർത്തകനായിരുന്ന മേവാനി, പിന്നീട് അഭിഭാഷകവൃത്തിയിലേക്കും അവിടെ നിന്ന് രാഷ്ട്രീയത്തിലേക്കും തിരിഞ്ഞു. സ്വതന്ത്ര എംഎൽഎയാണെങ്കിലും പിന്നീട് മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 

കഴിഞ്ഞ സെപ്റ്റംബറിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ജെഎൻയുവിലെ വിദ്യാർത്ഥിനേതാവായിരുന്ന കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഇതേ വാർത്താസമ്മേളനത്തിൽ തന്നെ ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നില്ലെങ്കിലും മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 

click me!