വ്യവസായത്തിന് ഓക്സിജന് വേണ്ടി കാത്ത് നില്‍ക്കാം, മനുഷ്യ ജീവന് ആവില്ലെന്ന് ദില്ലി ഹൈക്കോടതി

By Web TeamFirst Published Apr 20, 2021, 7:04 PM IST
Highlights

എന്തിനാണ് വ്യാവസായിക ഓക്സിജന്‍ ഉപയോഗം വിലക്കാന്‍ ഏപ്രില്‍ 22 കാത്ത് നില്‍ക്കുന്നതെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു. ഇപ്പോഴാണ് ഓക്സിജന്‍ ദൌര്‍ലഭ്യമുള്ളത്. വിലക്ക് പ്രാവര്‍ത്തികമാക്കേണ്ടത് ഇപ്പോഴാണെന്നും കോടതി നിരീക്ഷിച്ചു. വലിയ കീശകളും വലിയ ലോബികളുമുള്ളവരോട് നിര്‍മ്മാണ് നിര്‍ത്തി ജീവനുകള്‍ രക്ഷിക്കാന്‍ നിര്‍ദ്ദേശിക്കാനും കോടതി വ്യക്തമാക്കി. 

ദില്ലി: വ്യവസായ മേഖലകള്‍ക്ക് ഓക്സിജന് വേണ്ടി കാത്തുനില്‍ക്കാനാവും മനുഷ്യ ജീവന് ആവില്ലെന്ന് ദില്ലി ഹൈക്കോടതി. മനുഷ്യ ജീവന് മുകളിലല്ല വ്യാപാര താല്‍പര്യങ്ങളെന്നും ദില്ലി ഹൈക്കോടതി ചൊവ്വാഴ്ച നിരീക്ഷിച്ചു. സ്റ്റീല്‍, പെട്രോളിയം  മേഖലയിലെ നിര്‍മ്മാണം കുറച്ച് കൊവിഡ് രോഗികള്‍ക്കായി ഓക്സിജന്‍ നിര്‍മ്മിക്കാനാണ് കോടതി നിര്‍ദ്ദേശം. ലോക്ഡൌണ്‍ തുടര്‍ന്നാല്‍ എല്ലാ മേഖലയും നിലയ്ക്കും. ആ സമയത്ത് സ്റ്റീലും പെട്രോളും ഡീസലും കൊണ്ട് എന്ത് ആവശ്യമാണ് ഉണ്ടാവുകയെന്നും വിപിന്‍ സംഗിയും രേഖ പള്ളിയും അംഗമായ ഹൈക്കോടതി ബഞ്ച് നിരീക്ഷിച്ചു.

ലോക്ഡൌണ്‍ കാലത്ത് എന്ത് നിര്‍മ്മാണമാണ് നടക്കുക. എന്തിനാണ് വ്യാവസായിക ഓക്സിജന്‍ ഉപയോഗം വിലക്കാന്‍ ഏപ്രില്‍ 22 കാത്ത് നില്‍ക്കുന്നതെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു. ഇപ്പോഴാണ് ഓക്സിജന്‍ ദൌര്‍ലഭ്യമുള്ളത്. വിലക്ക് പ്രാവര്‍ത്തികമാക്കേണ്ടത് ഇപ്പോഴാണെന്നും കോടതി നിരീക്ഷിച്ചു. വലിയ കീശകളും വലിയ ലോബികളുമുള്ളവരോട് നിര്‍മ്മാണ് നിര്‍ത്തി ജീവനുകള്‍ രക്ഷിക്കാന്‍ നിര്‍ദ്ദേശിക്കാനും കോടതി വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഓക്സിജന്‍ നല്‍കി ജീവന്‍ നിലനിര്‍ത്തിയിട്ടുള്ള ആള്‍ക്ക് കുറഞ്ഞ അളവില്‍ ഓക്സിജന്‍ നല്‍കി അതുപയോഗിച്ച് ജീവിക്കാന്‍ പറയുന്നതെങ്ങനെയാണെന്നും കോടതി ചോദിച്ചു. അങ്ങനെയുള്ള രോഗിയോട് ഏപ്രില്‍ 22 വരെ കാത്ത് നില്‍ക്കാന്‍ പറയാന്‍ പറ്റുമോയെന്നും കോടതി ചോദിച്ചു.

ഇതൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ വലിയ ദുരന്തത്തിലേക്കാണ് നമ്മള്‍ പോവുന്നതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഒരുകോടിയോളം ആളുകളുടെ ജീവന്‍ നഷ്ടമാകും. അത് നമ്മള്‍ അംഗീകരിക്കേണ്ടി വരുമെന്നും കോടതി വിശദമാക്കി. ആശുപത്രികളില്‍ ഓക്സിജന്‍ ശേഷിയുള്ള കൊവിഡ് കിടക്കളുടെ എണ്ണം കൂട്ടാനും കോടതി നിര്‍ദ്ദേശിച്ചു. ദില്ലിയില്‍ ഓക്സിജന്‍‌ വിതരണത്തില്‍ വീഴ്ചയില്ലെന്നും വ്യവസായ മേഖലയിലെ ഓക്സിജന്‍ ഉപഭോഗം ഏപ്രില്‍ 22 മുതല്‍ വിലക്കിയിട്ടുണ്ട് എന്നുമുള്ള കേന്ദ്രത്തിന്‍റെ സത്യവാങ്മൂലത്തിനോടാണ് ദില്ലി ഹൈക്കോടതിയുടെ രൂക്ഷപ്രതികരണം. 

click me!