സാമ്പത്തികസംവരണം, മുസ്സീം പിന്നോക്കപദവി, സുപ്രധാന വിഷയങ്ങളിൽ ഭരണഘടനാ ബെഞ്ചിൽ വാദം , തീർപ്പിന് എട്ട് കേസുകൾ

By Dhanesh DamodaranFirst Published Aug 31, 2022, 1:11 AM IST
Highlights

സുപ്രീം കോടതി നിയോഗിച്ച ഭരണഘടന ബെഞ്ചിന്റെ വാദം കേൾക്കൽ അടുത്ത മാസം പതിമൂന്ന് മുതൽ. സാമ്പത്തികസംവരണം, മുസ്സീം വിഭാഗത്തിന്റെ പിന്നോക്ക പദവി എന്നിവിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കുക

ദില്ലി: സുപ്രീം കോടതി നിയോഗിച്ച ഭരണഘടന ബെഞ്ചിന്റെ വാദം കേൾക്കൽ അടുത്ത മാസം പതിമൂന്ന് മുതൽ. സാമ്പത്തികസംവരണം, മുസ്സീം വിഭാഗത്തിന്റെ പിന്നോക്ക പദവി എന്നിവിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കുക. ഒക്ടോബറോടെ ഈ കേസുകളിൽ വാദം കേൾക്കൽ പൂർത്തിയാക്കാനാണ് ശ്രമമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

സുപ്രധാനമായ ഏട്ടു കേസികളിലെ ഭരണഘടനവിഷയങ്ങൾ പരിഗണിച്ച് തീർപ്പാക്കാനാണ് സുപ്രീം കോടതി പുതിയ രണ്ട് ഭരണഘടനബെഞ്ചുകൾ രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവരടങ്ങുന്നതാണ് ആദ്യ ബെഞ്ച്. ഇന്ന് ഹർജികൾ പരിഗണിച്ച കോടതി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണത്തിന്റെ ഭരണഘടനാ സാധുതയും  മുസ്ലീംകൾക്ക് സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക വിഭാഗമായി നൽകിയ സംവരണത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജികളിൽ വാദം ആദ്യം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു.

ഈ ഹർജികൾ പരസ്പരം ബന്ധപ്പെട്ടവ ആയതിനാലാണ് ആദ്യം പരിഗണിക്കാൻ തീരുമാനിച്ചത്. സിഖ് സമുദായത്തെ പഞ്ചാബിൽ ന്യൂനപക്ഷമായി കണക്കാക്കാമോ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതി മാറ്റണമോ, സുപ്രീംകോടതിക്കും ഹൈക്കോടതിക്കും ഇടയിൽ അപ്പീൽ കോടതി വേണോ തുടങ്ങിയ വിഷയങ്ങളും ഈ ബഞ്ച് പരിശോധിക്കും. കേസുകളിൽ കോടതിയെ സഹായിക്കാൻ നാല് അഭിഭാഷകരെ നോഡൽ കൌൺസൽമാരായും നിയമിച്ചു. 

Read more:  അയോധ്യയിലെ പള്ളിപൊളിക്കൽ, ഗുജറാത്ത് കലാപം; ഹർജികൾ തീർപ്പാക്കി, കോടതിയിൽ നടന്നത്

ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എംഎം സുന്ദ്രേഷ്, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവർ അടങ്ങുന്ന രണ്ടാമത്തെ ബെഞ്ച് നിക്കാഹ് ഹലാല ഉൾപ്പെടെയുള്ള ബഹുഭാര്യത്വ സമ്പ്രദായം ഭരണഘടന വിരുദ്ധമാണോ എന്നീ ഹർജിയും തടവുകാരെ മോചിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്കുള്ള അധികാരം ഉൾപ്പടെ മറ്റു മൂന്ന് വിഷയങ്ങളിലും വാദം കേൾക്കും.

click me!