കേരളത്തില്‍ നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് തീയതിയായി

Published : Oct 15, 2024, 04:02 PM ISTUpdated : Oct 15, 2024, 06:54 PM IST
കേരളത്തില്‍ നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ്;  മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് തീയതിയായി

Synopsis

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് തീയതിയായി

ദില്ലി: മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും കേരളമടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികൾ പ്രഖ്യാപിച്ചു. കേരളത്തില്‍ വയനാട് പാലക്കാട് ചേലക്കര എന്നീ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നവംബര്‍ പതിമൂന്നിന് നടക്കും. നവംബർ 23നാകും വോട്ടെണ്ണൽ. മഹാരാഷ്ടയിൽ ഒറ്റഘട്ടമായി അടുത്തമാസം ഇരുപതിനും ജാർഖണ്ടിൽ 13, 20 തീയതികളിലായി രണ്ടു ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും

ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഐതിഹാസികമായ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിൽ നടന്നതെന്ന് പറഞ്ഞ അദ്ദേഹം ജമ്മു കശ്മീരിൽ പല വെല്ലുവിളികൾ മറികടന്നാണ് തെരഞ്ഞെടുപ്പ് പൂർത്തിയായതെന്നും ചൂണ്ടിക്കാട്ടി. എവിടെയും റീപോളിം​ഗ് നടത്തേണ്ടി വന്നില്ല. അതുപോലെ ഒരിടത്തും അക്രമസംഭവങ്ങളുമുണ്ടായില്ല. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾ വലിയ പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു. 

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി. മഹാരാഷ്ട്രയിൽ 9.36 കോടി വോട്ടർമാരാണുള്ളത്. 20 ലക്ഷം പുതിയ വോട്ടർമാരുമുണ്ട്. ഒരു ലക്ഷത്തിലേറെയാണ്  പോളിംഗ് സ്റേഷനുകൾ. ജാർഖണ്ഡിൽ 2.6 കോടി വോട്ടർമാരും 11.84 ലക്ഷം പുതിയ വോട്ടർമാരുമാണുള്ളത്. 

കേരളത്തിലെ മൂന്നു സീറ്റുകൾ പോളിംഗ് ബൂത്തിലേക്ക് പോകാൻ ഇനി 28 ദിവസം മാത്രം. വെള്ളിയാഴ്ച മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 25 ആണ്. സൂക്ഷ്മ പരിശോധന 28ന് നടക്കും. പിൻവലിക്കാനുള്ള തീയത് ഒക്ടോബർ മുപ്പതും. ഇതിനു ശേഷം ആകെ പന്ത്രണ്ട് ദിവസത്തെ പ്രചാരണമാകും ബാക്കി. ജാർഖണ്ടിലെ ആദ്യ ഘട്ട വോട്ടെടുപ്പിനൊപ്പം കേരളം അടക്കുമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്. 

43 സീറ്റിലേക്കാവും ജാർഖണ്ടിൽ 13ന് ആദ്യ ഘട്ട വോട്ടിംഗ്. 38 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ ഇരുപതിന് നടക്കും. മഹാരാഷ്ട്രയിലെ 288 സീറ്റുകളിൽ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂ‍ർത്തിയാകും. ഹരിയാനയിൽ ഇവിഎം ക്രമക്കേട് നടന്നു എന്ന ആരോപണം കമ്മീഷൻ തള്ളി. ആരോപണം ഉന്നയിച്ചവർക്ക് മറുപടി നല്കും. പേജർ സ്ഫോടനം പോലെ ഇവിഎം നിയന്ത്രിക്കാം എന്നത് അസംബന്ധമെന്നും കമ്മീഷൻ അറിയിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും പ്രധാന തെരഞ്ഞെടുപ്പാണ് ഒമ്പതര കോടി വോട്ടർമാരുള്ള മഹാരാഷ്ട്രയിൽ നടക്കാൻ പോകുന്നത്. കോൺഗ്രസ് ഉൾപ്പെട്ട മഹാവികാസ് അഘാടിക്ക് മുൻതൂക്കം എന്ന സർവ്വേകൾ വന്നെങ്കിലും ഹരിയാനയിലെ ഫലം അന്തരീക്ഷം മാറ്റി മറിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം
കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്