
ദില്ലി: വോട്ടർ പട്ടികയിലെ വിവരങ്ങളിൽ മാറ്റം വരുത്തിയാൽ 15 ദിവസത്തിനകം പുതിയ തിരിച്ചറിയൽ കാർഡ് (ഫോട്ടോ ഐഡന്റിറ്റി കാർഡ്) വോട്ടർമാരിലേക്ക് എത്തിക്കുമെന്ന് ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൃത്യസമയത്ത് ഫലപ്രദമായി തിരിച്ചറിയൽ കാർഡുകൾ വോട്ടർമാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പദ്ധതികളും സ്വീകരിച്ചു. നിലവിൽ ഒരു മാസത്തിന് മുകളിൽ സമയമെടുത്തിരുന്ന നടപടികളാണ് ഇനി 15 ദിവസത്തിനകം പൂർത്തിയാക്കുന്നത്.
ആദ്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുകയോ, അല്ലെങ്കിൽ നിലവിലുള്ള വോട്ടറുടെ ഏതെങ്കിലും വിശദാംശങ്ങളിൽ മാറ്റം എന്നിവ വോട്ടർ പട്ടികയിൽ അപ്ഡേറ്റ് ചെയ്താൽ 15 ദിവസത്തിനുള്ളിൽ വോട്ടർമാരുടെ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്യും വിധമാണ് പുതിയ നടപടിക്രമം. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ERO) വഴി ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ തയ്യാറാകുന്നത് മുതൽ തപാൽ വകുപ്പ് വോട്ടർക്ക് കാർഡുകൾ കൈമാറുന്നതുവരെയുള്ള ഓരോ ഘട്ടത്തിന്റെയും തത്സമയ ട്രാക്കിംഗ് പുതിയ സംവിധാനം ഉറപ്പാക്കും. ഓരോ ഘട്ടത്തിലും വോട്ടർമാർക്ക് SMS വഴി അറിയിപ്പുകൾ ലഭിക്കും.
ഇതിനായി, തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ ആരംഭിച്ച ഇസിഐ നെറ്റ് പ്ലാറ്റ്‌ഫോമിൽ പ്രത്യേക ഐ ടി മൊഡ്യൂൾ നടപ്പാക്കിയിട്ടുണ്ട്. പുതിയ ഐടി പ്ലാറ്റ്‌ഫോം വഴി നിലവിലുള്ള സംവിധാനം പുനഃക്രമീകരിച്ചും പ്രവർത്തനം കാര്യക്ഷമമാക്കിയും നിലവിലുള്ള നടപടിക്രമങ്ങൾ മാറ്റി സ്ഥാപിക്കും. തടസ്സമില്ലാത്ത വിതരണത്തിന് വേണ്ടി തപാൽ വകുപ്പിന്റെ ആപ്ലിക്കേഷൻ പ്രോഗ്രാം ഇന്റർഫേസ് (എപിഐ) ഇ സി ഐ നെറ്റുമായി സംയോജിപ്പിക്കും. ഡാറ്റ സുരക്ഷ നിലനിർത്തിക്കൊണ്ട് സേവന വിതരണം മെച്ചപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam