'റോബര്‍ട്ട് വാദ്രയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം'; മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇ ഡി

By Web TeamFirst Published Sep 26, 2019, 3:19 PM IST
Highlights
  • റോബര്‍ട്ട് വാദ്രക്ക് ബിസിനസ് ആവശ്യത്തിന് വിദേശത്ത് പോകാന്‍ അനുമതി ലഭിച്ചിരുന്നു
  • കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലെ അന്വേഷണവുമായി വാദ്ര സഹകരിക്കുന്നില്ലെന്ന് ഇ ഡി
  • കേസ് വീണ്ടും നവംബര്‍ അഞ്ചിന് പരിഗണിക്കും

ദില്ലി: പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്‍റ ഡയറ്ക്ട്രേറ്റ് കോടതിയിൽ. റോബർട്ട് വാദ്ര ദില്ലി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഇ ഡിയുടെ വാദം. മുൻകൂര്‍ ജാമ്യാപേക്ഷയെ ഇ ഡി എതിർത്തു.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലെ അന്വേഷണവുമായി റോബർട്ട് വാദ്ര സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്താലെ മുന്നോട്ടു പോകാനാവൂ എന്നും ഇഡി പറഞ്ഞു. ലണ്ടനിൽ പതിനേഴ് കോടി രൂപയുടെ ഭൂമി വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്നാണ്  റോബർട്ട് വാദ്രയ്ക്കെതിരായ കേസ്. കേസ് വീണ്ടും നവംബര്‍ അഞ്ചിന് പരിഗണിക്കും.

എന്നാല്‍, സാമ്പത്തിക തട്ടിപ്പു കേസില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വാദ്രക്ക് ബിസിനസ് ആവശ്യത്തിന് വിദേശത്ത് പോകാന്‍ അനുമതി കോടതി നല്‍കിയിരുന്നു. സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ എട്ടു വരെ സ്പെയിനില്‍ പോകാനാണ് ദില്ലിയിലെ ഒരു കോടതി വദ്രക്ക് അനുമതി നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ പോകാന്‍  അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വാദ്രയുടെ അപേക്ഷയെ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് എതിര്‍ത്തെങ്കിലും കോടതി അനുമതി നല്‍കുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂണില്‍  ലണ്ടന്‍, യുഎസ്, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിന് വാദ്ര അനുമതി ആവശ്യപ്പെട്ടിരുന്നു. ചികിത്സയ്ക്ക് വേണ്ടിയായിരുന്നു വിദേശത്ത് പോകാൻ അനുമതി തേടിയത്. ലണ്ടന്‍ ഒഴികെ മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശിക്കുന്നതിന് കോടതി അദ്ദേഹത്തിന് അനുമതി നല്‍കുകയും ചെയ്തിരുന്നു.

click me!