
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. ഉച്ചക്ക് 12 മണിയോടെയാണ് സോണിയാഗാന്ധി ഇഡി ഓഫീസിലെത്തിയത്. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു. ഒപ്പം ഇ ഡി ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയും ചെയ്തു.
രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ ഇ ഡിയുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് നേതാക്കളടക്കം അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം ആവർത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. എഐസിസി ആസ്ഥാനത്തിന് മുന്നിലൂടെ കടന്നുപോയ സോണിയക്ക് അഭിവാദ്യങ്ങളുമായി നേതാക്കളും പ്രവര്‍ത്തകരും എത്തി. പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
'ഗാന്ധി കുടുംബത്തെ പോലെ ത്യാഗം ചെയ്ത ആരുണ്ട്', ഇ ഡിയുടെ ചോദ്യം ചെയ്യലിനെ ഭയക്കില്ല: അശോക് ഗേലോട്ട്
സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട്. പാർട്ടി ആസ്ഥാനത്ത് പൊലീസിനെ കയറ്റി ഭയപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് ഗേലോട്ട് ആരോപിച്ചു. കേന്ദ്ര നീക്കത്തെ കോണ്‍ഗ്രസ് ഗാന്ധിയൻ രീതിയിൽ ചെറുക്കുമെന്നും അദ്ദേഹം ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗാന്ധി കുടുംബത്തെ പോലെ രാജ്യത്തിനായി ത്യാഗം ചെയ്ത ആരുണ്ട് ഇന്നത്തെ രാഷ്ട്രീയത്തിലെന്ന് ഗേലോട്ട് ചോദിച്ചു. കുടുംബാധിപത്യം എന്ന് ആരോപിച്ച് സോണിയ ഗാന്ധിയെയും ഗാന്ധി കുടുംബത്തേയും അപമാനിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. രാജ്യത്തെ അന്വേഷണ ഏജൻസികളിലുള്ള വിശ്വാസം എല്ലാവര്‍ക്കും നഷ്ടപ്പെട്ടെന്നും നാഷണൽ ഹെറാൾഡ് കേസ് കെട്ടിച്ചമച്ചതാണെന്നും അശോക് ഗേലോട്ട് പറഞ്ഞു.
ഇ ഡി - യുടെ ചോദ്യം ചെയ്യലിനെ നേരിടാൻ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഭയമില്ല. ഉദയ്പൂർ ചിന്തൻ ശിബിരം മോദിയേയും അമിത് ഷാ യേയും പരിഭ്രാന്തരാക്കിയിരിക്കുകയാണ്. അതിലുള്ള പകയാണ് ഇപ്പോള്‍ കാണുന്നത്. രാഷ്ട്രീയ വൈരം തീർക്കാൻ മോദി സർക്കാർ എതിരാളികൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും അശോക് ഗേലോട്ട് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam