
ദില്ലി: സുപ്രീം കോടതി ജഡ്‍ജിമാരുടെയും ഹൈക്കോടതി ജഡ്‍ജിമാരുടെയും വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ബാർ കൗൺസിൽ നിർദ്ദേശം. സുപ്രീം കോടതി ജഡ്‍ജിമാരുടേത് 65ൽ നിന്ന് അറുപത്തിയേഴായും ഹൈക്കോടതി ജഡ്‍ജിമാരുടേത് അറുപത്തി രണ്ടിൽ നിന്ന് അറുപത്തിയഞ്ചായും ഉയർത്തണമെന്നാണ് നിർദ്ദേശം. സംസ്ഥാന ബാർ കൗൺസിലുകളുടെയും ഹൈക്കോടതി അസോസിയേഷനുകളുടെയും സംയുക്ത യോഗത്തിലാണ് ഇക്കാര്യത്തിലുള്ള പ്രമേയം പാസാക്കിയതെന്ന് ബാർ കൗൺസിൽ വാർത്താകുറിപ്പിൽ അറിയിച്ചു. പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും പ്രമേയം അയച്ചു കൊടുക്കാനും യോഗം തീരുമാനിച്ചു. ജഡ്‍ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ ഭരണഘടന ഭേദഗതി കൊണ്ടു വരണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടു. നിർദ്ദേശം സർക്കാർ അംഗീകരിച്ചാൽ നവംബറിൽ വിരമിക്കേണ്ട നിലവിലെ ചീഫ് ജസ്റ്റിസ് യു.യു.ലളിതിന് രണ്ടു കൊല്ലം കൂടി തുടരാം. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആണ് നവംബറിൽ അടുത്ത ചീഫ് ജസ്റ്റിസാകേണ്ടത്.
വിവിധ സ്റ്റാറ്റ‍്യൂട്ടറി കമ്മീഷനുകളുടെ അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന അഭിഭാഷകരെ കൂടി പരിഗണിക്കണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടു. ഇതിനായി ആവശ്യമായ നിയമ നിർമാണം നടത്താൻ പാർലെമന്റിന്റോടും കൗൺസിൽ അഭ്യർത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam