
ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷം എടപ്പാടി പളനിസ്വാമിയുടെ ശക്തി പ്രകടനമായി മാറി. പാർട്ടിയിലെ അധികാരത്തർക്കത്തിൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി കിട്ടിയതിന് ശേഷം ആദ്യമായി ചെന്നൈയിൽ എത്തിയ ഇപിഎസിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് റോയാപേട്ടിലെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് എത്തിയത്. അതേസമയം ശശികലയും ടിടിവി ദിനകരനുമായും ചർച്ച നടത്തുമെന്നാണ് പനീർശെൽവത്തിന്‍റെ പ്രതികരണം.
പാർട്ടിയിലെ ഏകാധികാരിയായുള്ള ഇപിഎസിന്‍റെ പട്ടാഭിഷേകമായിരുന്നു ജയലളിതയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷം. പാർട്ടി നേരത്തേ തന്നെ കൈപ്പിടിയിലാക്കിയെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനത്തിനുള്ള നിയമപരമായ അംഗീകാരത്തിനായി തുടർന്ന നിയമയുദ്ധം വിജയിച്ചതിന് ശേഷം ഏറ്റവും വിശ്വസ്ഥരായ പാർട്ടി നേതാക്കളുടെ അകമ്പടിയോടെയാണ് ഇപിഎസ് എംജിആർ മാളികയിലെത്തിയത്.
ഓഫീസ് മുറ്റത്തെ ജയലളിതയുടേയും എംജിആറിന്‍റേയും പ്രതിമകളിൽ പുഷ്പമാലകൾ ചാർത്തിയതിന് ശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്തു. റോയാപേട്ടിലെ അവൈ ഷൺമുഖം ശാലയിലാകെ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. അതേസമയം കോടതിവിധി തനിക്ക് തിരിച്ചടിയല്ലെന്നാണ് പനീർശെൽവത്തിന്‍റെ പ്രതികരണം. പാർട്ടി പ്രവർത്തകരുടേയും ജനങ്ങളുടേയും മുമ്പാകെ തന്‍റെ ധർമയുദ്ധം തുടരും. പാർട്ടിയുടെ എക്കാലത്തേയും ജനറൽ സെക്രട്ടറി ജയലളിതയാണെന്ന് മുമ്പേ തീരുമാനിച്ചതാണ്. അത് തിരുത്താൻ ആർക്കുമാകില്ലെന്നും ഒപിഎസ് പറഞ്ഞു. ചെന്നൈയിലെ പരിപാടിക്ക് ശേഷം പളനിസ്വാമി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈറോഡിലേക്ക് മടങ്ങി.