
ദില്ലി: എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും ഉൾപ്പെട്ടതിൽ വിവാദം കത്തുന്ന സാഹചര്യത്തിൽ ആയുധമാക്കി പ്രതിപക്ഷം. മോദി വിശദീകരിക്കണം എന്നാവശ്യം കടുപ്പിക്കും. വിദേശകാര്യമന്ത്രാലയത്തെ കൊണ്ട് എന്തിന് മറുപടി പറയിപ്പിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഒരു ഇ മെയിലിലെ പരാമർശത്തിൽ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ മോദിയുടെ പേര് പരാമർശിച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. മോദി തന്‍റെ ഉപദേശം സ്വീകരിച്ചെന്നാണ് ഈ മെയിലിൽ എപ്സ്റ്റീൻ പരാമർശിച്ചിട്ടുള്ളത്. തന്‍റെ നിർദ്ദേശപ്രകാരം മോദി ഇസ്രയേലിൽ പോയെന്നാണ് എപ്സ്റ്റീൻ വിവരിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമർശമുണ്ട്. എന്നാൽ എന്ത് പ്രയോജനമെന്ന് മെയിലിൽ വ്യക്തമാക്കിയിട്ടില്ല.
മോദിയുടെ പേരും എപ്സ്റ്റീൻ ഫയലുകളിലുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദമുയർത്തി കോൺഗ്രസ് രംഗത്തെത്തി. മോദി എന്തിനാണ് എപ്സ്റ്റിന്‍റെ ഉപദേശം കേട്ടതെന്നാണ് കോൺഗ്രസിന്‍റെ ചോദ്യം. ഇതിലൂടെ എന്ത് പ്രയോജനമാണ് ഉണ്ടാക്കിയതെന്ന് വിശദീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കളങ്കിത വ്യക്തിയുമായി ബന്ധപ്പെട്ടുവെന്നത് രാജ്യത്തിന്‍റെ അന്തസിനെ ബാധിക്കുന്ന വിഷയമെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു. എന്നാൽ എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുണ്ടെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളിക്കളയുകയാണ് ചെയ്തത്. എപ്സ്റ്റീന്‍റെ പരാമർശങ്ങൾ ജൽപനങ്ങളെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. അത്യന്തം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും പ്രധാനമന്ത്രി 2017 ൽ ഇസ്രയേലിൽ പോയെന്നതിനപ്പുറം ഒരു യാഥാർത്ഥ്യവുമില്ലെന്നും മന്ത്രാലയം വിവരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam